Sorry, you need to enable JavaScript to visit this website.

ജിദ്ദ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്

ജിദ്ദ - ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്. 2023 ൽ 4.27 കോടിയിലേറെ യാത്രക്കാർ ജിദ്ദ എയർപോർട്ട് ഉപയോഗപ്പെടുത്തി. യാത്രക്കാരുടെ എണ്ണത്തിൽ 36 ശതമാനം വളർച്ച കൈവരിച്ചു. 2022 ൽ ജിദ്ദ വിമാനത്താവളം വഴി 3.14 കോടി യാത്രക്കാരാണ് കടന്നുപോയത്.  ജിദ്ദ എയർപോർട്ടിൽ കഴിഞ്ഞ വർഷം രണ്ടര ലക്ഷത്തിലേറെ വിമാന സർവീസുകൾ നടന്നു. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം വിമാന സർവീസുകൾ 25 ശതമാനം തോതിൽ വർധിച്ചു. 2022 ൽ ജിദ്ദ എയർപോർട്ടിൽ വിമാന സർവീസുകൾ രണ്ടു ലക്ഷം കവിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം എയർപോർട്ടിൽ 3.38 കോടി ബാഗേജുകൾ കൈകാര്യം ചെയ്തു. 
ഏറ്റവും കൂടുതൽ സർവീസുകൾ നടന്നത് ഒന്നാം നമ്പർ ടെർമിനലിലാണ്. ഇവിടെ 1,79,900 സർവീസുകൾ നടന്നു. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഒന്നാം നമ്പർ ടെർമിനലിൽ വിമാന സർവീസുകളുടെ എണ്ണം 16 ശതമാനം തോതിൽ വർധിച്ചു. 2022 ൽ ഒന്നാം നമ്പർ ടെർമിനലിൽ 1,54,600 സർവീസുകളാണ് നടന്നത്. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് സർവീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 11 ശതമാനം തോതിൽ കഴിഞ്ഞ വർഷം വർധിച്ചു. ജിദ്ദയിൽ നിന്ന് സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 126 ആയാണ് ഉയർന്നത്. 2022 ൽ 114 വിദേശ നഗരങ്ങളിലേക്കാണ് സർവീസുകളുണ്ടായിരുന്നത്. 
ഏറ്റവും കൂടുതൽ തിരക്കേറിയ റൂട്ട് ജിദ്ദ-കയ്‌റോ ആയിരുന്നു. ഈ സെക്ടറിൽ കഴിഞ്ഞ വർഷം 48 ലക്ഷം വിമാന സീറ്റുകൾ ലഭ്യമായി. കഴിഞ്ഞ കൊല്ലം ലോകത്തു തന്നെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ അന്താരാഷ്ട്ര റൂട്ട് ആയിരുന്നു ജിദ്ദ-കയ്‌റോ. ആഭ്യന്തര സർവീസുകളിൽ ഏറ്റവും തിരക്ക് അനുഭവപ്പെട്ടത് ജിദ്ദ-റിയാദ് റൂട്ടിൽ ആയിരുന്നു. ഈ സെക്ടറിൽ 78 ലക്ഷം വിമാന സീറ്റുകൾ ലഭ്യമായി. ലോകത്ത് ഏറ്റവും തിരക്കേറിയ എട്ടാമത്തെ ആഭ്യന്തര റൂട്ട് ആയിരുന്നു ജിദ്ദ-റിയാദ്. 
കഴിഞ്ഞ വർഷം ജൂൺ 22 ന് ആണ് ഏറ്റവും വലിയ തിരക്ക് ജിദ്ദ എയർപോർട്ടിൽ അനുഭവപ്പെട്ടത്. അന്ന് 1,51,000 യാത്രക്കാർ ജിദ്ദ എയർപോർട്ട് ഉപയോഗിച്ചു. 2022 ൽ ഏറ്റവും തിരക്കേറിയ ദിവസം 1,25,000 യാത്രക്കാരാണ് ജിദ്ദ വിമാനത്താവളത്തിലൂടെ കടന്നുപോയത്. ഏറ്റവും തിരക്കേറിയ വാരം ഡിസംബർ 24-30 ആയിരുന്നു. ആ വാരത്തിൽ 9,79,000 പേർ ജിദ്ദ വിമാനത്താവളം ഉപയോഗിച്ചു. 2022 ൽ ഏറ്റവും തിരക്കേറിയ വാരം നവംബർ 26 ഡിസംബർ 2 ആയിരുന്നു. ആ ആഴ്ചയിൽ 8,15,000 യാത്രക്കാരാണ് ജിദ്ദ വിമാനത്താവളം ഉപയോഗിച്ചത്. 
ടൂറിസം മേഖലയിൽ അടക്കം സൗദിയിൽ എല്ലാ മേഖലകളിലും ദൃശ്യമായ വലിയ വളർച്ചയോടും വിസാ നടപടികൾ എളുപ്പമാക്കിയതോടും അനുബന്ധിച്ചാണ് കഴിഞ്ഞ വർഷം ജിദ്ദ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണം വർധിച്ചത്. ജിദ്ദ എയർപോർട്ട് വഴി എത്തിയ ഹജ്, ഉംറ തീർഥാടകരുടെയും ടൂറിസ്റ്റുകളുടെയും എണ്ണം വർധിക്കാൻ ഈ ഘടകങ്ങൾ സഹായിച്ചു. 

Latest News