Sorry, you need to enable JavaScript to visit this website.

ചെന്നൈയിലെ ' സുകുമാരക്കുറുപ്പ് ' അറസ്റ്റില്‍, യുവാവിനെ കൊന്നത് ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍

ചെന്നൈ - ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുന്നതനായി കേരളത്തില്‍ ഫിലിം റെപ്രസന്ററ്റീവ് ചാക്കോയെ കൊലപ്പെടുത്തി മുങ്ങിയ സുകുമാരക്കുറുപ്പിന്റെ അതേ മോഡല്‍ കൊലപാതകം നടത്തിയ യുവാവ് പോലീസ് പിടിയിലായി.  ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി സുഹൃത്തിനെ വകവരുത്തിയ സംഭവത്തില്‍ ചെന്നൈ സ്വദേശിയും ജിം ട്രെയ്‌നറുമായ സുരേഷ് ഹരികൃഷ്ണന്‍ (38)ആണ് അറസ്റ്റിലായത്. ഇയാള്‍ ദില്ലിബാബു (39) എന്നയാളെ കൊന്നശേഷം മൃതദേഹം കത്തിച്ചുകളയാകുകയിരുന്നു. കൊലപാതകത്തിന് സഹായിച്ച് സുഹൃത്തുക്കളായ കീര്‍ത്തി രാജന്‍ (23), ഹരികൃഷ്ണന്‍ (32) എന്നിവരും പിടിയിലായി. തന്റെ പേരില്‍ സുരേഷ് ഹരികൃഷ്ണന്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നു. താന്‍ മരിച്ചെന്ന് വരുത്തി ഈ തുക തട്ടിയെടുക്കാന്‍ തന്റെ രൂപ സാദൃശ്യമുള്ളയാളെ തേടിപ്പിടിച്ച് കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതിയിടുകയായിരുന്നു.  ഇതിനായി പത്ത് വര്‍ഷം മുമ്പ് സുഹൃത്തായിരുന്ന അയനാവരം സ്വദേശിയും പിന്നീട് എന്നൂരിന് അടുത്തുള്ള എറണാവൂര്‍ സുനാമി സെറ്റില്‍മെന്റിലേക്ക് താമസം മാറുകയും ചെയ്ത ദില്ലിബാബുവിനെ സുരേഷ് കണ്ടെത്തി. ദില്ലിബാബുവും അമ്മയുമായും പരിചയം പുതുക്കുകയും സൗഹൃദത്തിലാവുകയും ചെയ്തു. ഇവരുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനുമായി. സെപ്തംബര്‍ 13ന് സുരേഷ് ഹരികൃഷ്ണന്‍ സുഹൃത്തുക്കളായ മറ്റ് രണ്ട് പ്രതികളുമായി  ചേര്‍ന്ന് ദില്ലിബാബുവിനെ മദ്യപാനത്തിനായി പുതുച്ചേരിയിലേക്ക് കൊണ്ടുപോയി. ചെങ്കല്‍പ്പേട്ടിന് സമീപത്തെ ഒരു വിജനമായ സ്ഥലത്ത് ദില്ലിബാബുവിനെ എത്തിച്ച സംഘം, ഇവിടെ നേരത്തെ തന്നെ തയാറാക്കിയ ചെറിയ ഷെഡ്ഡിലേക്ക് കൊണ്ടുപോവുകയും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. സെപ്തംബര്‍ 15ന് രാത്രി മദ്യപിച്ച് അവശനായിരുന്ന ദില്ലി ബാബുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇവര്‍ ഷെഡ്ഡിന് തീയിട്ട് കടന്നുകളയുകയായിരുന്നു. ദില്ലിബാബു വീട്ടിലേക്ക് തിരിച്ചെത്താതായതോടെ അമ്മ ലീലാവതി എന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ മകനെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. സെപ്തംബര്‍ 16ന് ചെങ്കല്‍പ്പേട്ടിലെ  തീപിടിച്ച ഷെഡ്ഡിനുള്ളില്‍ ഒരു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മരിച്ചത് സുരേഷ് ഹരികൃഷ്ണനാമെന്ന് പറഞ്ഞ് സഹോദരി മരിയജയശ്രീ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരി മൃതദേഹം ഏറ്റുവാങ്ങിയതെന്നും ശവസംസ്‌കാരം നടത്തിയെന്നും പോലീസ് പറഞ്ഞു. ഇതോടെ ഇരുവരുടേയും ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കുകയും സംഭവദിവസം ഇവരുടെ ഫോണ്‍ സിഗ്‌നലുകള്‍ കത്തനശിച്ച ഷെഡ്ഡിന് സമീപം സജീവമായിരുന്നെന്നും കണ്ടെത്തി. സംശയം തോന്നിയ പോലീസ്  സുരേഷിന്റെ ചില സുഹൃത്തുക്കളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ജീവിച്ചിരിപ്പുണ്ടെന്നും കൊല്ലപ്പെട്ടത് ദില്ലി ബാബുവാണെന്നും മനസ്സിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാരക്കോണത്ത് ഒളിവില്‍ കഴിയുകയായിരുന്ന സുരേഷിനെയും സുഹൃത്തുക്കളായ കീര്‍ത്തിരാജനേയും ഹരികൃഷ്ണനെയും കണ്ടെത്തുകയുമായിരുന്നു. ഇന്‍ഷുറന്‍സ് തുക കിട്ടിയാല്‍  ഒരു കോടിയില്‍ 20 ലക്ഷം വീതം കീര്‍ത്തിരാജനും ഹരികൃഷ്ണനും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത് മധുരാന്തകം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

 

Latest News