പ്രധാനമന്ത്രി ഇന്ന് തൃശൂരില്‍, കനത്ത സുരക്ഷ, മഹിളാ സമ്മേളനത്തില്‍ രണ്ടു ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്ന് ബി ജെ പി

തൃശൂര്‍ - പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തിലെത്തും. തൃശൂരില്‍ റോഡ് ഷോയും മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പരിപാടി. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി രണ്ടു മണിയോടെ കുട്ടനെല്ലൂര്‍ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങും. അവിടെ നിന്ന് സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. തുടര്‍ന്ന് നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്റര്‍ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും. ചില മത നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. തീരുമാനമായാല്‍ കൂടിക്കാഴ്ച വേദിക്ക് സമീപം നടക്കും.
പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തൃശൂരില്‍ പുര്‍ത്തിയായിട്ടുണ്ട്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മുവായിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിക്കും.പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വേറെയും ഉണ്ടാകും. മഹിളാ സമ്മേളനത്തില്‍ ബി ജെ പി നേതാക്കളും ബീനാ കണ്ണന്‍, ഡോ. എം. എസ് സുനില്‍ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളില്‍ നിന്നുള്ള രണ്ടു ലക്ഷം വനിതകള്‍ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബി ജെ പി അറിയിച്ചു.  നരേന്ദ്ര മോഡി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

 

 

Latest News