ടെഹ്‌റാൻ- ഇറാന്റെ അൽബോർസ് യുദ്ധക്കപ്പൽ തന്ത്രപ്രധാനമായ ബാബ് അൽ മന്ദേബ് കടലിടുക്കിലൂടെ ചെങ്കടലിൽ പ്രവേശിച്ചതായി റിപ്പോർട്ട്. , ആഗോളതലത്തിൽ പ്രാധാന്യമുള്ള ജലപാതയെച്ചൊല്ലി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഈ നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. അതേസമയം, യുദ്ധകപ്പൽ വിന്യസിച്ചതിന് പ്രത്യേക കാരണങ്ങളൊന്നും ഇറാന്റെ വാർത്താ ഏജൻസി നൽകിയിട്ടില്ല.
ഇന്ത്യൻ മഹാസമുദ്രത്തെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ചെങ്കടലിന്റെ തെക്കേ അറ്റത്തുള്ള ബാബ് അൽ മന്ദേബ് എന്ന ജലപാതയിലൂടെയാണ് അൽബോർസ് ഡിസ്‌ട്രോയർ ചെങ്കടലിൽ പ്രവേശിച്ചത്. 2009 മുതൽ 'കപ്പൽപ്പാതകൾ സുരക്ഷിതമാക്കുന്നതിനും കടൽക്കൊള്ളക്കാരെ തുരത്തുന്നതിനും' ഇറാന്റെ നാവികസേന ഈ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്നും വാർത്തയിൽ വ്യക്തമാക്കി. യെമനിലെ ഇറാൻ വിന്യസിച്ച ഹൂതി വിമതർ വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് ഡിസംബർ ആദ്യം ചെങ്കടൽ സംരക്ഷണത്തിനായി ഒരു ബഹുരാഷ്ട്ര നാവിക ദൗത്യസേന രൂപീകരിച്ചിരുന്നു. ഇന്റർനാഷണൽ ചേംബർ ഓഫ് ഷിപ്പിംഗിന്റെ അഭിപ്രായം അനുസരിച്ച് ആഗോള വ്യാപാരത്തിന്റെ 12 ശതമാനവും ചെങ്കടലിലൂടെയാണ് പോകുന്നത്. ഇത് സൂയസ് കനാൽ വഴി ആഫ്രിക്കക്ക് കുറുകെയുള്ള കുറുക്കുവഴിയാണ്.