Sorry, you need to enable JavaScript to visit this website.

ഇൻഡക്‌സുകൾ പുതിയ ഉയരങ്ങളിലേക്ക്

ഓഹരി നിക്ഷേപകരെ ആവേശം കൊള്ളിച്ച് ഇൻഡക്‌സുകൾ പുതിയ ഉയരങ്ങളിലേക്ക് ചുവടുവെക്കുന്നു. കടന്നു പോയ വർഷം ആഗോള തലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഇന്ത്യൻ വിപണിയാണ്. മടിശീല നിറയെ പണവുമായി രംഗം വിടാനായത് ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങളെ ഏറെ ആവേശം കൊള്ളിച്ചു. കടന്ന് പോയ വർഷം സെൻസെക്‌സ് 18 ശതമാനവും നിഫ്റ്റി 20 ശതമാനവും മുന്നേറി. ഇൻഡക്‌സുകൾ മൂന്ന് വർഷത്തിനിടയിൽ വർദ്ധിച്ചത് അമ്പത് ശതമാനം. കോവിഡിന് ശേഷം ഇന്ത്യൻ മാർക്കറ്റിൽ ഉടലെടുത്ത ബുൾ തരംഗമാണ് ദലാൾ തെരുവിലൂടെ കടന്ന് പോകുന്നത്. വിപണിയിലെ ബുള്ളിഷ് ട്രൻറ് ഈ വർഷവും നിലനിൽക്കാനുള്ള സാധ്യതകൾ നിക്ഷേപകർക്ക് പണം വാരിക്കോരി സമ്മാനിക്കാം.
പിന്നിട്ടവാരം സെൻസെക്‌സ് 1133 പോയിൻറ്റും നിഫ്റ്റി 382 പോയിൻറ്റും കയറി. ഡിസംബറിൽ ഇവ യഥാക്രമം 5338 പോയിൻറ്റും 1634 പോയിൻറ്റും വാരികൂട്ടി. ഒരു വർഷ കാലയളവിൽ സെൻസെക്‌സ് 11,399 പോയിൻറ്റും നിഫ്റ്റി സൂചിക 3626 പോയിൻറ്റും കയറി. കഴിഞ്ഞ എട്ട് വർഷത്തിൽ ഇത്തരം ഒരു കുതിപ്പ് ആദ്യം. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ബോംബെ സൂചിക 24,627 പോയിൻറ്റും നിഫ്റ്റി 5598 പോയിൻറ് വർദ്ധിച്ചു. മുന്നേറ്റം 50 ശതമാനത്തിന് മുകളിലായിരുന്നു. പ്രതീക്ഷ പോലെ തന്നെ വിപണി പിന്നിട്ടവാരത്തിലും ബുൾ റാലി കാഴ്ച്ചവെച്ചു. ഡെറിവേറ്റീവ് മാർക്കറ്റിൽ ഡിസംബർ സീരീസ് മികവോടെ ക്ലോസ് ചെയ്തതും ജനുവരി സീരീസിന് തിളക്കം സമ്മാനിച്ചു. ഒന്നര ശതമാനം മികവിൽ 21,861 ലാണ് ഫ്യൂചർ. വിപണിയിലെ ഓപ്പൺ ഇൻറ്ററസ്റ്റ് ഇതിനിടയിൽ കുറഞ്ഞു, തൊട്ട് മുൻവാരം 158.5 ലക്ഷം കരാറായിരുന്നത് വാരാന്ത്യം 142.5 ലക്ഷമായി.
സൂചികയിലെ മുന്നേറ്റത്തിനിടയിൽ ഊഹക്കച്ചവടക്കാർ ഷോർട്ട് കവറിങിന് ഇറങ്ങിയത് കണക്കിലെടുത്താൽ വിപണി ബുൾ ഓപ്പറേറ്റർമാരുടെ കരങ്ങളിൽ സുരക്ഷിതമെന്ന് അനുമാനിക്കാം. നിഫ്റ്റി ഫ്യൂച്ചർ ചാർട്ടുകളുടെ ചലനങ്ങൾ പരിശോധിച്ചാൽ കുതിപ്പിന് ഒപ്പം ഹ്രസ്വകാലയളവിൽ വിപണി കൺസോളിഡേഷനും ശ്രമിക്കാം. അത്തരം ഒരു ഏകീകരണം അടിത്തറയ്ക്ക് കരുത്ത് പകരും. സാങ്കേതിക വശങ്ങളിലൂടെ വീക്ഷിച്ചാൽ ഈ വർഷം 23,200  24,600 ലേയ്ക്ക് സഞ്ചരിക്കാം. ഈ റേഞ്ചിൽ പ്രവേശിച്ചാൽ 2025 ൽ നിഫ്റ്റി 28,500 ലേയ്ക്ക് മുന്നേറിയാലും അദ്ഭുതപ്പെടാനില്ല. ഈ കാലയളവിൽ ബോംബെ സെൻസെക്‌സ് 90,000-1,00000 പോയിൻറ്റിനെ ഉറ്റ് നോക്കാം. 
നിഫ്റ്റി 21,349 ൽ നിന്നും മുൻവാരം സൂചിപ്പിച്ച 21,636 ലെ പ്രതിരോധം തകർത്തെങ്കിലും രണ്ടാം പ്രതിരോധമായ 21,923 ലേയ്ക്ക് ഉയരാനുള്ള ശ്രമം 21,801 ൽ അവസാനിച്ചു. ക്രിസ്മസ് അവധി മൂലം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങിയതും കുതിപ്പിനെ ചെറിയതോതിൽ പിടിച്ചു നിർത്തി. വാരാന്ത്യം സൂചിക 21,731 ലാണ്. 
ഈവാരം നിഫ്റ്റിക്ക് 21,938 ലെ തടസം മറികടന്നാൽ 22,146 നെ ലക്ഷ്യമാക്കും. സൂചികയ്ക്ക് 21,385  21,040 ൽ സപ്പോർട്ടുണ്ട്. മറ്റ് സാങ്കേതിക വശങ്ങളിലേയ്ക്ക് തിരിഞ്ഞാൽ എം.എ.സി.ഡി ബുള്ളിഷാണ്, സ്‌റ്റോക്കാസ്റ്റിക്ക് ആർ.എസ്.ഐ, ഫാസറ്റ് സ്‌റ്റോക്കാസ്റ്റിക്ക്, സ്ലോ സ്‌റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ ബ്രോട്ടായത് തിരുത്തലിന് ഇടയാക്കാം. സെൻസെക്‌സ് 71,106 ൽ നിന്നും റെക്കോർഡായ 72,481.34 വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം 72,240 പോയിൻറ്റിലാണ്. 
രൂപയുടെ മൂല്യത്തിൽ നേരിയ ചാഞ്ചാട്ടവും രേഖപ്പെടുത്തി. ഡോളറിന് മുന്നിൽ 83.15 ൽ നിന്നും 83.34 ലേയ്ക്ക് ദുർബലമായ രൂപ വാരാന്ത്യം 83.20 ലാണ്.
ആഗോള സ്വർണ വില 2023 ൽ 13 ശതമാനം വർദ്ധിച്ചു. ട്രോയ് ഔൺസിന് 1818 ഡോളറിൽ നിന്നും 2142 ഡോളർ വരെ നവംബറിൽ ഉയർന്ന ശേഷം ലാഭമെടുപ്പിൽ 1978 ലേയ്ക്ക് തളർന്നു. ഈ അവസരത്തിൽ പുതിയ നിക്ഷേപകരുടെ വരവ് ഡിസംബറിൽ 2000 ഡോളറിന് മുകളിലെത്തിച്ചു. വർഷാന്ത്യം സ്വർണം 2061 ഡോളറിലാണ്. ഉക്രൈയിൻ  റഷ്യൻ അധിനിവേശ വേളയിൽ ഔൺസിന് 1640 ഡോളറിൽ നീങ്ങിയ സ്വർണ്ണം യുദ്ധവാർത്തയിൽ കത്തി കയറി. ഇസ്രയേൽ- ഫലസ്തീൻ സംഘർഷം മഞ്ഞാലോഹത്തിന് തിളക്കം പകർന്നു. ഇതിനിടയിൽ ഡോളറിന് നേരിട്ട തളർച്ച സ്വർണം നേട്ടമാക്കി.
ഈ വർഷം സ്വർണം 2300-2500 ഡോളറിനെ ലക്ഷ്യമാക്കി നീങ്ങാം, പുതു വർഷം മൂന്ന് തവണയെങ്കിലും അമേരിക്ക പലിശ നിരക്കിൽ ഇളവ് പ്രഖ്യാപിക്കാം. 2025 ലും പലിശയിൽ ഇളവിനുള്ള സാധ്യത മഞ്ഞലോഹത്തിന് തിളക്കം പകരാം. 

Latest News