(തൊടുപുഴ) ഇടുക്കി - ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്തതോടെ കുട്ടിക്കർഷകൻ ആശുപത്രിയിൽ. 13 പശുക്കളെ നഷ്ടമാവുകയും അഞ്ചു പശുക്കൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്തതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദത്തിലാണ് കുട്ടിക്കർഷകനായ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിച്ചത്.
വിവരമറഞ്ഞ് മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ചിഞ്ചു റാണി കുട്ടിക്കർഷകനെ ഫോണിൽ വിളിച്ചു. ചികിത്സയിലുള്ള ഇളയ കുട്ടിയായ മാത്യുവിനെയും അവന്റെ അമ്മയെയും മന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ച് ആശ്വസിപ്പിച്ചു. ഒപ്പം സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തതു.
മൂന്നുവർഷം മുമ്പ് പിതാവിന്റെ വിയോഗത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ടുമക്കളാണ് 20 പശുക്കളെ നോക്കി കുടുംബം പുലർത്തുന്നത്. മികച്ച കുട്ടിക്കർഷകനുള്ള പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളണ് തൊടുപുഴയിലെ ഇവരുടെ ഫാമിനെ തേടിയെത്തിയത്. ഇന്നലെ കപ്പത്തൊണ്ട് കഴിച്ചതിന് ശേഷമാണ് അസ്വസ്ഥതയുണ്ടായി പശുക്കൾ ചത്തതെന്നാണ് വിവരം. പശുക്കൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. പോസ്റ്റ്‌മോർട്ടം റിപോർട്ട് ലഭിച്ചാലെ പശുക്കൾ ചാവാനിടയാക്കിയ കാര്യങ്ങളിൽ വ്യക്തത ലഭിക്കൂവെന്ന് അധികൃതർ പറഞ്ഞു.