Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടെ ഐസിയു പീഡനം:  നഴ്‌സിംഗ് മേധാവിമാരെ സ്ഥലംമാറ്റി 

കോഴിക്കോട്- മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ക്കും നഴ്‌സിംഗ് സൂപ്രണ്ടിനുമെതിരെ അച്ചടക്ക നടപടി. ഡി എം ഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. പ്രശ്‌നം കൈകാര്യം ചെയ്തതില്‍ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ സുമതി, നഴ്‌സിംഗ് സൂപ്രണ്ട് ബെറ്റി ആന്റണി എന്നിവര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും സ്ഥലംമാറ്റുകയായിരുന്നു.
ചീഫ് നഴ്‌സിംഗ് ഓഫീസറെ തിരുവനന്തപുരത്തേയ്ക്കും നഴ്‌സിംഗ് സൂപ്രണ്ടിനെ കോന്നി മെഡിക്കല്‍ കോളേജിലേയ്ക്കുമാണ് സ്ഥലം മാറ്റിയത്. അതിജീവിതയ്ക്കായി നഴ്‌സ് അനിത ഇവര്‍ മുഖേനയാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ വേണ്ട രീതിയില്‍ ഇരുവരും നടപടി എടുത്തില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളില്‍ വിരമിക്കാനിരിക്കെയാണ് വീശദീകരണം പോലും ചോദിക്കാതെയുള്ള സ്ഥലംമാറ്റം. അതേ വിഷയത്തില്‍ സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ പി ബി അനിതയെ ഇടുക്കിയിലേയ്ക്ക് സ്ഥലംമാറ്റിയിരുന്നു. അനിത ട്രൈബ്യൂണലിനെ സമീപിച്ച് രണ്ടുമാസത്തേക്ക് സ്റ്റേ സമ്പാദിച്ചിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവില്‍ ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍ എം എം ശശീന്ദ്രന്‍ പീഡിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്തിരുന്നു. പ്രതിയ്ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൂടാതെ അതിജീവതയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലും കുറ്റപത്രം നല്‍കി.
 

Latest News