ഇന്ത്യയില്‍ സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കാന്‍ യുവാക്കളെ ആവശ്യമുണ്ട്, കൂലിയായി 13 ലക്ഷം കിട്ടും, ഒടുവില്‍ പിടി വീണു

പട്‌ന - തൊഴിലില്ലാത്ത യുവാക്കളെ ലക്ഷ്യമിട്ട് സ്ത്രീകളെ സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കാന്‍ ആളുകളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയവര്‍ പിടിയിലായി. ബീഹാറിലെ ഒരു തട്ടിപ്പ് സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.  പങ്കാളിയില്‍ നിന്ന് ഗര്‍ഭ ധാരണം സാധ്യമാകാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കാന്‍ യുവാക്കളെ ആവശ്യമുണ്ടെന്ന് ആയിരുന്നു ഇവരുടെ പരസ്യം. സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഓള്‍ ഇന്ത്യ പ്രഗ്‌നന്റ് ജോബ് എന്നായിരുന്നു തട്ടിപ്പ് സംഘം ജോലിയ്ക്ക് നല്‍കിയ പേര്. സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ചാല്‍ 13 ലക്ഷം രൂപ വരെ  ലഭിക്കുമെന്ന് സംഘത്തിലുള്ളവര്‍ വാഗ്ദാനം ചെയ്തു. അഥവാ സ്ത്രീ ഗര്‍ഭം ധരിച്ചില്ലെങ്കിലും പേടിക്കേണ്ട, ചെയ്ത ജോലിക്കുള്ള കൂലിയായി അഞ്ച് ലക്ഷം കിട്ടുമെന്നും വാഗ്ദാനം ചെയ്തു. സംഘത്തിലെ എട്ട് പേര്‍ പിടിയിലായതോടെയാണ് ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. താത്പര്യം അറിയിച്ചെത്തുന്ന യുവാക്കളില്‍ നിന്ന് സംഘം രജിസ്ട്രേഷന്‍ ഫീസായി 799രൂപ ഈടാക്കിയിരുന്നു. ഇതിന് പുറമേ സുരക്ഷാ ചാര്‍ജുകളെന്ന നിലയില്‍ 5,000രൂപ മുതല്‍ 20,000രൂപ വരെയും കൈക്കലാക്കിയിരുന്നു. ഇത്തരത്തില്‍ നിരവധി യുവാക്കളില്‍ നിന്ന് ഇവര്‍ പണം തട്ടിയിട്ടുണ്ട്. ബീഹാര്‍ പൊലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയായ മുന്ന എന്ന പ്രതി അറസ്റ്റിലാകുന്നത്. തുടര്‍ന്ന് അന്വേഷണ സംഘം മുന്നയെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സംഘത്തിലെ എട്ട് പേര്‍ കൂടി പിടിയിലായി. എന്നാല്‍ സംഘത്തിലെ മറ്റുള്ളവര്‍ രക്ഷപ്പെട്ടതായി ബീഹാര്‍ പോലീസ് പറയുന്നു. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

Latest News