Sorry, you need to enable JavaScript to visit this website.

ബോയിംഗ് വിമാനങ്ങളുടെ ബോൾട്ട് അയയുന്നു; സുരക്ഷാ പരിശോധന കർശനമാക്കി ഇന്ത്യന്‍ വിമാന കമ്പനികൾ

ന്യൂദൽഹി- പുതുതായി നിർമ്മിച്ച ബോയിംഗ് 737 മാക്സ് യാത്രാവിമാനത്തിലെ ബോൾട്ടുകൾ അയയുന്നത് സംബന്ധിച്ച് സുരക്ഷാ പരിശോധന നടത്താൻ ഇന്ത്യയിലെ വിമാന കമ്പനികൾ തീരുമാനിച്ചു. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തകരാറുകളൊന്നും ഇല്ലെന്ന് ഉറപ്പാക്കാനാണ് പരിശോധന. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വ്യോമയാന മേഖലയെ നിയന്ത്രിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആകാശ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നിവയുമായി ബന്ധപ്പെട്ടു. ഈ വിമാന കമ്പനികളാണ് നിലവിൽ ഇന്ത്യയിൽ ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്നത്. 

ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ റഡാർ കൺട്രോൾ സിസ്റ്റത്തിൽ അയഞ്ഞ ബോൾട്ട് ഉണ്ടോ എന്നറിയാൻ സൂക്ഷ്മമായ പരിശോധന നടത്തുകയാണെന്ന് അമേരിക്കയുടെ ഫെഡറേഷൻ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറഞ്ഞതിന് പിന്നാലെയാണ് സമാനമായ പരിശോധനക്ക് ഡി.ജി.സി.എയും ഉത്തരവിട്ടത്. ഒരു വിമാനത്തിൽ കണ്ടെത്തിയ തകരാർ പരിഹരിച്ചതായും അവരുടെ ബോയിംഗ് 737 മാക്സ് ഫ്‌ലീറ്റിന്റെ പരിശോധന നടത്താൻ എയർലൈനുകളോട് ആവശ്യപ്പെട്ടതായും വിമാനം നിർമ്മിച്ച കമ്പനി അറിയിച്ചു. വിമാന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പതിവ് പ്രക്രിയയുടെ ഭാഗമാണ് നിലവിൽ പരിശോധനകൾ നടത്തുന്നതെന്ന് ഡി.ജി.സി.എയും വ്യക്തമാക്കി. 
എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോഴെല്ലാം ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ എയർലൈൻ ഓപ്പറേറ്റർമാർക്ക് നൽകാറുണ്ടെന്ന് ഡി.ജി.സി.എ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെയും ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നു. ആ സന്ദർഭങ്ങളിലും ഇത്തരത്തിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ തുടരുന്നു. 

സുരക്ഷാ പരിശോധന നടത്തേണ്ടത് സംബന്ധിച്ച് വിമാന നിർമാണ കമ്പനി തങ്ങളെ അറിയിച്ചതായി ആകാശ എയർ വക്താവ് പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ ഓപ്പറേറ്റർമാരെയും പോലെ, ഞങ്ങളുടെ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി, നിർമ്മാതാവോ റെഗുലേറ്ററോ ശുപാർശ ചെയ്യുന്ന അതേ പരിശോധനകളും നടപടിക്രമങ്ങളും ആകാശ എയർ പിന്തുടരുമെന്നും പ്രസ്താവന തുടർന്നു. 

ബോയിംഗിന്റെ ആഗോള ശുപാർശ പ്രകാരം, എയർ ഇന്ത്യ എക്‌സ്പ്രസ് അതിന്റെ ബോയിംഗ് 737-8 വിമാനങ്ങൾ സമയപരിധിക്കുള്ളിൽ പരിശോധിക്കുമെന്നും സുരക്ഷ നടപടികളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. പുതിയ മുന്നറിയിപ്പ് തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. ഓരോ വിമാനത്തിലും പരിശോധനയ്ക്ക് രണ്ടു മണിക്കൂറിൽ കൂടുതൽ എടുക്കുന്നില്ലെന്ന് എയർലൈൻസ് അറിയിച്ചു. വിമാന വിൽപനകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിമാനമാണ് ബോയിംഗ് 737. 2019-ൽ ഇന്തോനേഷ്യയിലും ജക്കാർത്തയിലും 356 പേരുടെ മരണത്തിനിടയാക്കിയ ശേഷം ഈ വിമാനങ്ങൾ സർവീസ് നിർത്തിവെച്ചിരുന്നു. 2021ന്റെ തുടക്കത്തിലാണ് വീണ്ടും സർവീസ് ആരംഭിച്ചത്.
 

Latest News