Sorry, you need to enable JavaScript to visit this website.

'കാവിക്കൊടിയേന്തി യാത്രക്കാർ, ജയ് ശ്രീറാം വിളിച്ച് ക്യാപ്റ്റൻ'; അയോധ്യയിലേക്കുള്ള ഇൻഡിഗോയുടെ ആദ്യ വിമാനം പറന്നത് വിചിത്ര നടപടികളുമായി

ന്യൂഡൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാജ്യത്തിന് സമർപ്പിച്ച അയോധ്യയിലെ പുതിയ വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാന സർവീസിൽ വിചിത്ര നടപടികളുണ്ടായതായി വിമർശം. 
 ഡൽഹിയിൽനിന്നും അയോധ്യയിലേക്കു പറന്നുയർന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ കാവിക്കൊടികളുമായാണ് യാത്ര ചെയ്തതെന്നും ഇൻഡിഗോ പൈലറ്റ് ക്യാപ്റ്റൻ അശുതോഷ് ശേഖർ ജയ് ശ്രീരാം വിളികളോടെ സംസാരിക്കുകയും ശേഷം യാത്രക്കാർ അത് ഏറ്റുവിളിക്കുകയുമായിരുന്നു. 
 2023 ജനുവരി 22ന് ഉദ്ഘാടനം ചെയ്യുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായാണ് 15700 കോടി രൂപയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ശനിയാഴ്ച അയോധ്യയിൽ എത്തിയത്. പത്തു മിനുട്ട് റോഡ് ഷോക്ക് ശേഷമായിരുന്നു അയോധ്യ വിമാനത്താവളം ഉൾപ്പെടെയുള്ള വിവിധ ഉദ്ഘാടന പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുത്തത്. സംഘപരിവാർ ശക്തികൾ ബാബരി മസ്ജിദ് തകർത്തതിനുശേഷം, സുപ്രിംകോടതി വിധി അനുസരിച്ചാണ് അയോധ്യയിൽ രാമക്ഷേത്രം പണിതത്. ഇതിന്റെ പ്രതിഷ്ഠാദിനം അടക്കം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനാണ് ബി.ജെ.പിയുടെയും മോഡി സർക്കാറിന്റെയും നീക്കം. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ രാജ്യത്തുള്ള എല്ലാവരും വീടുകളിൽ ജ്യോതി തെളിയിക്കണമെന്നാണ് നരേന്ദ്ര മോഡിയുടെ ആഹ്വാനം. 
 ഓരോരുത്തരുടെയും മതവിശ്വാസത്തിനും ആരാധനയ്ക്കുമൊന്നും ആരും എതിരല്ലെങ്കിലും രാജ്യത്ത് ഒരു മതവിഭാഗത്തിന്റെ ആരാധനാലയം തച്ചുതകർത്ത് അവിടെ മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയം സ്ഥാപിക്കുന്നതിനോട് രാജ്യത്തെ മതനിരപേക്ഷ ശക്തികൾക്കെല്ലാം ശക്തമായ വിയോജിപ്പുണ്ട്. എന്നാൽ, ഇതും വർഗീയ ലഹളകൾക്കും വംശഹത്യകൾക്കും രാഷ്ട്രീയ ആയുധമാക്കാൻ മടിക്കാത്ത സംഘപരിവാറിന്റെ രാഷ്ട്രീയ കുതന്ത്രങ്ങളിൽ ആരും വീണുപോകരുതെന്നും രാജ്യത്തെ മതനിരപേക്ഷ വാദികളും സെക്യുലർ പാർട്ടികളും ഓർമിപ്പിക്കുന്നു.
 

Latest News