ഇസ്രായിലിന് അടിയന്തര ആയുധ വില്‍പ്പന നടത്താന്‍ ബൈഡന്‍ ഭരണകൂടം കോണ്‍ഗ്രസിനെ മറികടന്നു

വാഷിംഗ്ടണ്‍ ഡി സി- ബൈഡന്‍ ഭരണകൂടം കോണ്‍ഗ്രസിനെ മറികടന്ന് ഇസ്രായിലിന് അടിയന്തര ആയുധ വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കുന്നു. അന്താരാഷ്ട്ര വിമര്‍ശനം നിലനില്‍ക്കെ ഗാസയില്‍ ഹമാസിനെതിരായ യുദ്ധം ഇസ്രേയില്‍ തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ വിവാദ തീരുമാനം.

ഇസ്രായേലിന്റെ സുരക്ഷയ്ക്ക് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ അഭിമുഖീകരിക്കുന്ന ഭീഷണികളില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ ഇസ്രായിലിന് കഴിയുമെന്ന് ഉറപ്പാക്കുന്നത് യു. എസ് ദേശീയ താത്പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

ഇസ്രായില്‍ ഇതിനകം വാങ്ങിയ 155 എംഎം ഷെല്ലുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഫ്യൂസുകള്‍, ചാര്‍ജുകള്‍, പ്രൈമറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കായി 147.5 മില്യണ്‍ ഡോളറിന്റെ വില്‍പനയ്ക്കാണ് രണ്ടാമത്തെ അടിയന്തര തീരുമാനം എടുത്തതെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

106 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ഏകദേശം 14,000 റൗണ്ട് ടാങ്ക് വെടിമരുന്ന് ഇസ്രായേലിന് വില്‍ക്കുന്നതിന് അംഗീകാരം നല്‍കാന്‍ ഡിസംബര്‍ ഒന്‍പതിന് ബ്ലിങ്കന്‍ സമാനമായ തീരുമാനമെടുത്തിരുന്നു.

Latest News