Sorry, you need to enable JavaScript to visit this website.

'മകളുടെ വിവാഹത്തിന് മുമ്പ് അറസ്റ്റുണ്ടാകുമെന്ന് ആശങ്ക'; സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷയിൽ റിപോർട്ട് തേടി ഹൈക്കോടതി

കൊച്ചി - മാധ്യമപ്രവർത്തകയെ അപമാനിച്ചുവെന്ന കേസിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷ ജനുവരി എട്ടിന് പരിഗണിക്കാനായി മാറ്റി. കേസിൽ സുരേഷ് ഗോപിക്കെതിരെ പോലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയതോടെയാണ് നടൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. 
  സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടും തേടിയിട്ടുണ്ട്. ജസ്റ്റിസ് സി പ്രതീപ്കുമാർ ഹരജി എട്ടിന് പരിഗണിക്കും.  തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി കോടതിയിൽ ഹരജിയുമായെത്തിത്. 2024 ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും സൽക്കാരം തിരുവനന്തപുരത്തും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തനിക്കു മുൻകൂർ ജാമ്യം നൽകണമെന്നാണ് നടന്റെ അഭ്യർത്ഥന. സി.പി.എം നേതാക്കൾ പ്രതിക്കൂട്ടിലായ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർക്കുവേണ്ടി പ്രതിഷേധ മാർച്ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കേസെടുക്കാൻ കാരണമെന്നും ഹരജിയിൽ ആരോപിച്ചു.
 കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ചോദിച്ച യുവവനിത മാധ്യമ പ്രവര്ത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയപ്പോൾ നടൻ വീണ്ടും തോളിൽ കൈവെക്കാൻ ശ്രമിച്ചപ്പോൾ മാധ്യമപ്രവർത്തക കൈ തട്ടിമാറ്റുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടക്കാവ് പോലീസിലെത്തി നടൻ ജാമ്യം നേടിയെങ്കിലും കൂടുതൽ ഗുരതരമായ വകുപ്പുകൾ കൂടി ചുമത്തി പോലീസ് കുറ്റപത്രം തയ്യാറാക്കിയ പശ്ചാത്തലത്തിലാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യമില്ലാ വകുപ്പായ ഐ.പി.സി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കൂടി നടനെതിരെ ചുമത്തിയിട്ടുണ്ട്.
 

Latest News