- ചിലർ ഉറങ്ങാൻ കിടക്കുമ്പോൾ കോൺഗ്രസാണെങ്കിലും ഉണരുമ്പോൾ ബി.ജെ.പിയാകുന്നുവെന്ന് പരിഹാസം.
- ഇന്ത്യൻ മതേതമൂല്യങ്ങളുടെ നെഞ്ചിൽ കഠാര കുത്തിയിറക്കിയ സ്ഥലത്തേക്കാണ് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ബി.ജെ.പി ക്ഷണിക്കുന്നതെന്നും സി.പി.ഐ നേതാവ്
തിരുവനന്തപുരം - അമ്പലം പണിയുന്നതിന് ആരും എതിരല്ലെന്നും എന്നാൽ പള്ളി പൊളിച്ചിടത്ത് അമ്പലം പണിയുന്നിടത്താണ് പ്രശ്‌നമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. ഇന്ത്യൻ മതേതമൂല്യങ്ങളുടെ നെഞ്ചിൽ കഠാര കുത്തിയിറക്കിയ ആ സ്ഥലത്തേക്കാണ് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ബി.ജെ.പി ക്ഷണിക്കുന്നതെന്നും ഈ കുതന്ത്രം തിരിച്ചറിയാനും 'നോ' പറയാനും കോൺഗ്രസിനാവണമെന്നും അദ്ദേഹം പറഞ്ഞു.
പള്ളിപൊളിച്ച സ്ഥലത്താണ് പ്രതിഷ്ഠ നടക്കാനിരിക്കുന്നത്. അവിടെ പോകില്ലെന്ന് പറയാൻ കോൺഗ്രസിന് എന്താണിത്ര പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. ചിലർ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കോൺഗ്രസാണ്. എന്നാൽ, രാവിലെ എഴുന്നേൽക്കുമ്പോൾ ബി.ജെ.പിയാകുന്നുവെന്നും കോൺഗ്രസിന്റെ
അയോധ്യ വിഷയത്തിലെ സമീപനത്തെ പരിഹസിച്ച് ബിനോയ് ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളെ ചൊൽപ്പടിയിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും വിജയിക്കുകയാണ് ലക്ഷ്യം. വയനാട്ടിൽ സി.പി.ഐ മത്സരിക്കുമെന്നും മാധ്യമപ്രവർത്തകർക്കെതിരായ കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും ചോദ്യങ്ങളോടായി അദ്ദേഹം പ്രതികരിച്ചു.
ഗവർണർ പദവി അനാവശ്യമാണ്. സംസ്ഥാന സർക്കാരിനെതിരെ എന്തും പ്രവർത്തിക്കാൻ ഗവർണർക്ക് അധികാരമില്ല. ഇപ്പോഴത്തെ ഗവർണർ വാഴ്ച ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്നും രാജ്ഭവനെ ബി.ജെ.പിയുടെ ക്യാമ്പ് ഓഫീസ് ആക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി സംസ്ഥാന കൗൺസിൽ തെരഞ്ഞെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.