Sorry, you need to enable JavaScript to visit this website.

എ.ഐ ആഘാതം: ഇന്ത്യയിലെ ടെക്കികൾ അനുഭവിച്ചു തുടങ്ങി

ഫേസ്ബുക്കും ആപ്പിളും ഗൂഗിളും നിയമനങ്ങൾ തൽക്കാലം നിർത്തുകയാണെന്ന റിപ്പോർട്ടുകൾക്കിടെ ഇന്ത്യയിലെ ടെക് ജോലികളിൽ റെക്കോർഡ് ഇടിവ്. വൻകിട കമ്പനികളായ ഫേസ്ബുക്ക് (മെറ്റാ പ്ലാറ്റ്‌ഫോമുകൾ), ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്‌സ്, ഗൂഗിൾ എന്നിവയുടെ ഇന്ത്യയിലെ തൊഴിൽ നിയമനങ്ങളിൽ കുത്തനെ ഇടിവ് സംഭവിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.  
മുൻവർഷത്തെ അപേക്ഷിച്ച് 2023 ൽ ഈ കമ്പനികളുടെ നിയമനങ്ങളിൽ മൊത്തത്തിൽ 90 ശതമാനം കുറവുണ്ടായിട്ടുണ്ട്.
നിലവിൽ, ഈ സ്ഥാപനങ്ങളുടെ നിയമനങ്ങൾ  എക്കാലത്തെയും താഴ്ന്ന നിലയിലാണ്. ഇന്ത്യയിൽ ഇത് 98 ശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ആഗോള സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതൽ ബാധിച്ചത് ടെക് കമ്പനികളെയാണ്. ഇവയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും യു.എസ് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇത്.
സാമ്പത്തിക മാന്ദ്യത്തിനിടയിലെ വലിയ തീരുമാനമാണ് കഴിഞ്ഞ വർഷം ഗൂഗിൾ കൈക്കൊണ്ടത്. കമ്പനി രേഖപ്പെടുത്തിയ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറവിൽ 12,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ഗൂഗിൾ, നെറ്റ്ഫ്ലിക്‌സ്, മെറ്റ തുടങ്ങിയ കമ്പനികളിലെ ടെക് ജോലികൾക്കുള്ള ആവശ്യകത 2023 ൽ 78 ശതമാനം കുറഞ്ഞു. പ്രത്യേകിച്ചും ഇന്ത്യയെ ആണ് ഇത് ബാധിച്ചത്.  നിലവിലെ ആഗോള സാമ്പത്തിക നിലയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുരോഗതിയും കണക്കിലെടുക്കുമ്പോഴും സാമ്പത്തിക വർഷത്തിന്റെ അടുത്ത രണ്ട് പാദങ്ങളിലും നിയമനങ്ങൾ മരവിപ്പിച്ചത് തുടരും.
വലിയ ടെക് കമ്പനികൾക്ക് നിലവിൽ ആഗോള തലത്തിൽ 30,000 തൊഴിലവസരങ്ങൾ മാത്രമേയുള്ളൂ. നിയമനത്തിൽ 50 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തുന്നു. ഒന്നര ലക്ഷത്തിൽ താഴെ ആളുകളാണ് ഈ കമ്പനികളുടെ പ്രധാന പ്രവർത്തനങ്ങൾക്കായി നിലവിൽ ഇന്ത്യയിൽ ജോലി ചെയ്യുന്നത്.
വലിയ ടെക് കമ്പനികൾ മാത്രമല്ല, ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ഈ വർഷം ജോലി വെട്ടിക്കുറയ്ക്കലും നിയമന മരവിപ്പിക്കലും തുടരുകയാണ്. സമീപകാല കണക്കുകൾ പ്രകാരം ഈ വർഷം ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികൾ രാജ്യത്തുടനീളം 28,000 ജീവനക്കാരെ പിരിച്ചുവിട്ടു.

Latest News