Sorry, you need to enable JavaScript to visit this website.

കശ്മീരിൽ യുവാക്കളെ സൈന്യം മർദ്ദിച്ചുകൊന്ന സംഭവം; മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

രാജ്യത്തിന്റെ സംരക്ഷകരാണ് സൈനികർ, ജനങ്ങളുടെ ഹൃദയം കീഴടക്കണം

ജമ്മു- ജമ്മു കശ്മീരിൽ മൂന്ന് സാധാരണക്കാരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത് സൈന്യം മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ സൈന്യത്തിന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യക്കാരെ വേദനിപ്പിക്കുന്ന ഒരു തെറ്റും ചെയ്യരുതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനികരോട് ആവശ്യപ്പെട്ടു. രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ രാജ്‌നാഥ് സിംഗ് കശ്മീരിലെത്തിയത്. ഭീകരാക്രമണത്തെ തുടർന്ന് പൂഞ്ചിൽ നിരവധി സാധാരണക്കാരെ സൈന്യം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മൂന്നുപേരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. നിങ്ങൾ രാജ്യത്തിന്റെ സംരക്ഷകരാണ്. എന്നാൽ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ ഹൃദയം കീഴടക്കാനുള്ള ഉത്തരവാദിത്തവും നിങ്ങൾക്കുണ്ടെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. ഒരു ഇന്ത്യക്കാരനെയും വേദനിപ്പിക്കുന്ന തെറ്റും ഉണ്ടാകരുത്-രാജ്‌നാഥ് സിംഗ് പറഞ്ഞു.
സേനകൾ ജനങ്ങളുമായി അടുത്ത ബന്ധം പങ്കിടണം. നമുക്ക് യുദ്ധങ്ങൾ ജയിക്കണം. തീവ്രവാദികളെ ഉന്മൂലനം ചെയ്യണം. പക്ഷേ ജനങ്ങളുടെ ഹൃദയം കീഴടക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ഞങ്ങൾ യുദ്ധങ്ങൾ ജയിക്കും. പക്ഷേ ഞങ്ങൾ ഹൃദയങ്ങളും നേടേണ്ടതുണ്ട്. ഹൃദയം കീഴടക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കുമെന്ന് എനിക്കറിയാം. ഓരോ സൈനികനും ഓരോ ഇന്ത്യക്കാരനും കുടുംബാംഗത്തെപ്പോലെയാണ്. ആരെങ്കിലും നിങ്ങളെ മോശം പറഞ്ഞാൽ അത് സഹിക്കാനാവില്ല. ഇത്തരം ആക്രമണങ്ങൾ തടയുന്നതിൽ സുരക്ഷാ ഏജൻസികൾക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും നിർണായക പങ്കുണ്ട്. നിരീക്ഷണം ശക്തമാക്കാൻ എന്ത് പിന്തുണ വേണമെങ്കിലും സർക്കാർ നൽകും. ഞങ്ങളുടെ ട്രഷറിയുടെ വാതിലുകൾ പൂർണ്ണമായും തുറന്നിരിക്കുന്നു. ഇത്തരം ആക്രമണങ്ങളെ നിസ്സാരമായി കാണേണ്ടതില്ല. നിങ്ങൾ എല്ലാവരും ജാഗരൂകരാണെന്ന് എനിക്കറിയാം. പക്ഷേ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ ധീരത ഞങ്ങളെ അഭിമാനം കൊള്ളിക്കുന്നു. നിങ്ങളുടെ ത്യാഗത്തിനും നിങ്ങളുടെ പരിശ്രമങ്ങൾക്കും സമാനതകളില്ല. അവ വിലമതിക്കാനാവാത്തതാണ്. ഒരു സൈനികൻ രക്തസാക്ഷിയായി മരിക്കുമ്പോൾ, ഞങ്ങൾ കുറച്ച് നഷ്ടപരിഹാരം നൽകിയാലും, നഷ്ടം നികത്താൻ കഴിയില്ല. സർക്കാർ നിങ്ങളോടൊപ്പമുണ്ടെന്നും നിങ്ങളുടെ ക്ഷേമവും സുരക്ഷയും ഞങ്ങളുടെ മുൻഗണനാ പട്ടികയിൽ ഉയർന്നതാണെന്നും ഞാൻ ഉറപ്പുനൽകുന്നു. ഇന്ത്യൻ സൈന്യം ഇപ്പോൾ മുമ്പത്തേക്കാൾ ശക്തവും സുസജ്ജവുമാണെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച പുലർച്ചെ ജമ്മുവിലെത്തിയ പ്രതിരോധ മന്ത്രി ഉടൻ രജൗരിയിലേക്ക് പോയി. സൈന്യം മർദ്ദിച്ചു കൊന്ന സാധാരണക്കാരുടെ വീടുകളിൽ മന്ത്രി സന്ദർശനം നടത്തി. മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജമ്മുവിലുടനീളം സുരക്ഷ ശക്തമാക്കിയിരുന്നു. നേരത്തെ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ കേന്ദ്രഭരണ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

Latest News