എം വി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായി

കണ്ണൂര്‍ - സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എം വി ഗോവിന്ദനെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് സ്വപ്‌ന സുരേഷിന് കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു കേസിലെ മുഖ്യപ്രതിയായ സ്വപ്നയുടെ ആരോപണം. കേസില്‍ നിന്ന് പിന്‍മാറണമെന്നും മുഴുവന്‍ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്ന് സ്വപ്ന ആരോപിച്ചു. എം വി ഗോവിന്ദന്റെ ആവശ്യപ്രകാരമാണിതെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗൂഢാലോചന, അപകീര്‍ത്തി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ എം വി ഗോവിന്ദന്‍ ഹര്‍ജി നല്‍കിയത്. കേസില്‍ നേരത്തെ അന്വേഷണ സംഘം വിജേഷ് പിള്ളയെ ചോദ്യം ചെയ്തിരുന്നു. എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നുമാണ് വിജേഷ് പിള്ള  പറഞ്ഞത്.

 

Latest News