ന്യൂദൽഹി- വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് സംഘടനാപരമായ അഴിച്ചുപണി തുടങ്ങി. ഛത്തീസ്ഗഢിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി സച്ചിൻ പൈലറ്റിനെ നിയമിച്ചു. പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശിന്റെ ചുമതലയിൽനിന്ന് മാറ്റി. പകരം അവിനാഷ് പാണ്ഡെക്ക് യു.പിയുടെ ചുമതല നൽകി. താരീഖ് അൻവറിനെ കേരളത്തിന്റെ ചുമതലയിൽനിന്ന് നീക്കി. പകരം ദീപ ദാസ് മുൻഷിക്കാണ് ചുമതല. മുകുൾ വാസ്‌നിക്കിന് ഗുജറാത്ത്, ജിതേന്ദ്ര സിംഗ് അസം, മധ്യപ്രദേശ്, രൺദീപ് സുർജേവാല കർണാടക, കുമാരി സെൽജ ഉത്തരാഖണ്ഡ് എന്നിങ്ങനെയും ചുമതല നൽകി.
ബിഹാറിൽ മോഹൻ പ്രകാശിനെ സംസ്ഥാന ഇൻചാർജായി പാർട്ടി നിയമിച്ചു. പ്രകാശിന് ലാലു പ്രസാദ് യാദവുമായും നിതീഷ് കുമാറുമായും അടുത്ത ബന്ധമുണ്ട്.