Sorry, you need to enable JavaScript to visit this website.

പീഡിപ്പിച്ചത് അച്ഛനും സഹോദരി ഭർത്താവും; മഞ്ചേരിയിൽ മൂന്നു പ്രതികൾ റിമാന്റിൽ

മഞ്ചേരി-മൂന്നു പോക്സോ കേസുകളിലായി മൂന്നു പ്രതികളെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി റിമാന്റ് ചെയ്തു. പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത പ്രതി കുട്ടിയുടെ പിതാവു തന്നെയാണ്.  2022 ജൂലൈയിൽ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പുറത്തു പറഞ്ഞാൽ കുട്ടിയുടെ മാതാവിനെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.  ഇക്കഴിഞ്ഞ 19ന് കുട്ടി മാതാവിനൊപ്പം കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് 20ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.  കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടർ കെ.എൻ. മനോജ് ആണ് കേസ് അന്വേഷിക്കുന്നത്. പതിമൂന്നുകാരിക്ക് മാനഹാനി വരുത്തിയെന്ന കേസിൽ വണ്ടൂർ കാരക്കാപറമ്പ് മുക്കണ്ണൻ മുജീബ് റഹ്മാ (51)നെ കോടതി 
റിമാൻഡ് ചെയ്തു.  ഇക്കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം.  സ്‌കൂൾ വിട്ട് വീട്ടിലേക്കു വരികയായിരുന്ന കുട്ടിയെ  പ്രതി മാനഭംഗപ്പെടുത്തുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ ഇയാൾ പിടി വിടുകയും കുട്ടി വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു.  കുട്ടിയുടെ പരാതിയിൽ 19ന് വണ്ടൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  
കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്ത മറ്റൊരു കേസിൽ പ്രതി അതിജീവിതയുടെ സഹോദരീ ഭർത്താവാണ്.  14 കാരിയാണ് പരാതി നൽകിയത്.  2021 ഏപ്രിൽ മുതൽ 2023 ഡിസംബർ 19 വരെ പലതവണ ബാലികയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്.  ആദ്യ രണ്ടു കേസുകളിൽ ജനുവരി മൂന്നു വരെയും മൂന്നാമത്തെ കേസിൽ ജനുവരി അഞ്ച് വരെയും റിമാൻഡ് ചെയ്ത പ്രതികളെ കോടതി മഞ്ചേരി സ്പെഷൽ സബ്ജയിലിലേക്കയച്ചു.

Latest News