ഉത്തര്‍പ്രദേശിലെ ബി. ജെ. പി എം. എല്‍. എയ്ക്ക് പീഡനക്കേസില്‍ തടവ്; സ്ഥാനം പോയി

ലഖ്‌നൗ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി. ജെ. പി എം. എല്‍. എയ്ക്ക് 25 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ബി. ജെ. പി എം. എല്‍. എ രാംദുലാര്‍ ഗോണ്ടിനാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അഹ്‌സന്‍ ഉല്ലാ ഖാന്‍ ശിക്ഷ വിധിച്ചത്. ഇതോടെ ഗോണ്ടിന്റെ എം. എല്‍. എ സ്ഥാനം നഷ്ടമായി. 

ഒന്‍പത് വര്‍ഷം മുന്‍പു നടന്ന സംഭവത്തിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. ഇരയായ പെണ്‍കുട്ടിക്ക് 10 ലക്ഷം രൂപ നല്‍കാനും വിധിയില്‍ പറയുന്നു. ദുദ്ധിയില്‍ നിന്നുള്ള എം. എല്‍. എയാണ് ഗോണ്ട്.

പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ഇയാള്‍ ജനപ്രതിനിധിയായിരുന്നില്ല. എന്നാല്‍ ഇയാളുടെ ഭാര്യ ഗ്രാമപ്രധാനായിരുന്നു അക്കാലത്ത്. 

പോക്‌സോ ആക്ട് പ്രകാരം വിചാരണ തുടങ്ങിയ കേസ് ഗോണ്ട് എം. എല്‍. എയായതോടെ കോടതി മാറ്റുകയായിരുന്നു.

Latest News