കൊച്ചി - ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി കൊച്ചി കപ്പൽ ശാലയിൽ കരാർ ജീവനക്കാരനെ അറസ്റ്റ്‌ചെയ്തു. കരാർ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്ത ശ്രീനിഷ് പൂക്കോടൻ ആണ് പിടിയിലായതെന്ന് സൗത്ത് പോലീസ് പറഞ്ഞു.
നാവികസേനക്കായി നിർമിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ഇയാൾ മൊബൈലിൽ പകർത്തി ചോർത്തിയെന്നാണ് ആരോപണം. ഐ.എൻ.എസ് വിക്രാന്തിന്റെയും ചിത്രങ്ങൾ ഇയാൾ പകർത്തിയിട്ടുണ്ട്. പ്രതിരോധസേനയുടെ കപ്പലുകളുടെ മെയിന്റനൻസ്, പൊസിഷൻ, വി.വി.ഐ.പി സന്ദർശനം തുടങ്ങിയ വിവരങ്ങളും ഇയാൾ ചോർത്തിനൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കപ്പൽശാല മാനേജർ ഇത് സംബന്ധിച്ച് പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഈ വർഷം മാർച്ച് മുതൽ ഡിസംബർ വരെ ഇയാൾ വിവരങ്ങൾ ചോർത്തിയെന്നാണ് കണ്ടെത്തൽ.
ചിത്രങ്ങൾ സമൂഹമാധ്യമം വഴി എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്ക് കൈമാറിയതായും എറണാകുളം സൗത്ത് പോലീസ് പറഞ്ഞു.ഇന്റലിജൻസ് ബ്യൂറോ, കപ്പൽശാലയിലെ അഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണത്തിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് രേഖപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
മാസങ്ങൾക്ക് മുമ്പ് എയ്ഞ്ചൽ പായൽ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് തനിക്ക് റിക്വസ്റ്റ് വന്നതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തുടർന്ന് ചാറ്റിങ്ങിനിടെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഫോട്ടോകൾ അയച്ചുതെന്നും സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംസ്ഥാന പോലീസിന് പുറമെ കേന്ദ്ര ഏജൻസികളും ചോർത്തൽ അന്വേഷിക്കുന്നുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടിന് വിദേശബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിച്ചുവരികയാണെന്നാണ് വിവരം.