ഇനി ജനങ്ങളോട് നേരിട്ട് പറയാം; ജന്തര്‍ മന്ദറിൽ ഇന്ന് പ്രതിപക്ഷ പ്രതിഷേധം

ന്യൂദല്‍ഹി-പാര്‍ലമെന്റില്‍ പ്രതിപക്ഷ എം.പിമാരുടെ കൂട്ട സസ്‌പെന്‍ഷനെതിരെ  ഇന്ന് ജന്തര്‍ മന്ദറിൽ ഇന്ത്യ മുന്നണി പ്രതിഷേധം. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങളെ നേരിട്ട് അറിയിക്കാനാണ് മുന്നണിയുടെ തീരുമാനം. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നുമുളഅള  പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. 

വിഷയത്തില്‍ പ്രതിപക്ഷ മുന്നണിയുടെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ദല്‍ഹി ജന്തര്‍ മന്ദറില്‍ നടക്കുന്ന ധര്‍ണയില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലുമുള്ള ഇന്ത്യ മുന്നണി നേതാക്കള്‍ പങ്കെടുക്കും. ഇതുകൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.  രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണ്. സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ വേണ്ടി എതിര്‍ ശബ്ദങ്ങളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താനാണ് ഇന്ത്യ മുന്നണി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. 

പാര്‍ലമെന്റിലെ പ്രതിഷേധത്തില്‍ ഒടുവില്‍ മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തതോടെ സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ എണ്ണം 143 ആയി. ഡി.കെ. സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നീ എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. 

Latest News