Sorry, you need to enable JavaScript to visit this website.

നവകേരളാ ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം:  മാധ്യമപ്രവര്‍ത്തകരെയും പ്രതിയാക്കാന്‍ നീക്കം

കൊച്ചി- പെരുമ്പാവൂരില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച നവകേരളാ ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ കെ എസ് യു പ്രവര്‍കര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരെയും പ്രതിയാക്കാന്‍ നീക്കം. 24 ന്യൂസിന്റെ ബ്യൂറോചീഫ് ശ്രീകാന്ത്, റിപ്പോര്‍ട്ടര്‍ വിനീത എന്നിവരെയാണ് പ്രതിയാക്കാന്‍ പോലീസ് നീക്കം നടത്തുന്നത്. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.പെരുമ്പാവൂര്‍ കുറുപ്പംപടി പോലീസാണ് ഇരുവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നവകേരളാ ബസിന് നേരെ ചെരിപ്പെറിയുന്ന ദൃശ്യങ്ങള്‍ ലഭിച്ചതും നേരിട്ടു റിപ്പോര്‍ട്ട് ചെയ്തതതും 24 ന്യുസ് മാത്രമാണ്. അത് കൊണ്ട് അവര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പെറിഞ്ഞതില്‍ മാധ്യമപ്രവര്‍ത്തകയും ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
വരുന്ന 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പോലീസ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചെരുപ്പറിഞ്ഞ സമയത്ത് മാധ്യമ പ്രവര്‍ത്തക അവിടെയുണ്ടായിരുന്നത് കൊണ്ടാണ് വരെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് എന്ന് തന്നെയാണ് പോലീസ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ബ്യുറോചീഫിന്റെ നിര്‍ദേശാനുസരണമാണോ മാധ്യമ പ്രവര്‍ത്തക ആ സ്ഥലത്ത് എത്തിയതെന്നറിയാനാണ് ബ്യുറോ ചീഫിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചെരുപ്പെറിയുന്നത് തല്‍സമയം റിപ്പോര്‍ട്ട് ചെയ്തു എന്നത് കൊണ്ട് മാധ്യമ പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് കേരളത്തില്‍ ഇതാദ്യമായാണെന്ന് വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രിയുടെ ബസിന് നേരെ ചെരുപ്പെറിഞ്ഞ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Latest News