ആയിരങ്ങള്‍ ഒറ്റപ്പെട്ട ചെങ്ങന്നൂരില്‍ രക്ഷപ്രവര്‍ത്തനം ഊര്‍ജിതം

ആലപ്പുഴ- ഉള്‍പ്രദേശങ്ങളില്‍ ഇനിയും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി. മഴ തുടരുന്നുണ്ടെങ്കിലും വൈകുന്നരത്തോടെ മുഴുവന്‍ ആളുകളേയും പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
 
കേരളത്തില്‍ മഴയുടെ രൂക്ഷത കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.  ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്. ഈ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നുണ്ട്. കോട്ടയം, തൃശ്ശൂര്‍, കൊല്ലം, ആലുപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
 
പ്രളയം വലിയ ഭീഷണി വിതച്ച ആലുവയില്‍ ജലനിരപ്പില്‍ കാര്യമായി കുറവുണ്ടായിട്ടുണ്ട്.
കുട്ടനാട്ടില്‍നിന്ന് ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കുമരകം മുതല്‍ വൈക്കംവരെ പതിനായിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലായി. അപ്പര്‍ കുട്ടനാട്ടിലും പ്രതിസന്ധി രൂക്ഷമാണ്.

നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണവും വൈദ്യസഹായവും എത്തിക്കും. റോഡുകളും പാലങ്ങളും തകര്‍ന്നതോടെ നെല്ലിയാമ്പതി ഒറ്റപ്പെട്ടിരിക്കുകയാണ്. രണ്ടായിരത്തിലധികം പേരാണ് ഇവിടെ കുടങ്ങിയിരിക്കുന്നത്.

Latest News