Sorry, you need to enable JavaScript to visit this website.

വയനാട്ടില്‍ നിന്നെത്തിയ നരഭോജിക്കടുവയ്ക്ക്  ചിക്കന്‍ വേണ്ട, ബീഫ് മതി 

തൃശൂര്‍- വയനാട്ടില്‍ നിന്നു പിടികൂടിയ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണിപ്പോള്‍.  മുഖത്തേറ്റ ആഴത്തിലുള്ള മുറിവിന് ചികിത്സ നല്‍കി, 60 ദിവസം വരെയുളള ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയശേഷം പാര്‍ക്കില്‍ ഉള്‍ക്കൊള്ളിക്കാനുള്ള അനുമതി തേടും. കടുവയുടെ മുഖത്തെയും കാലിലെയും മുറിവ് ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചു. കാട്ടില്‍ മറ്റ് മൃഗവുമായി ഏറ്റുമുട്ടിയുണ്ടായ പരിക്കായിരിക്കുമെന്നാണ് അനുമാനം.
വനംവകുപ്പിന്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് ഇന്നലെ രാവിലെ 8.20ന് കടുവയെ വാഹനത്തില്‍ നിന്നു ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. 13 വയസാണ് കടുവയുടെ പ്രായം. നല്ല വലിപ്പവുമുണ്ട്. തൂക്കം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മുഖത്തുള്ളത് ആഴത്തിലുള്ള മുറിവാണ്. പ്രായമുളള കടുവയായതിനാല്‍ ചികിത്സ കരുതലോടെ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുറിവിന്റെ ആഴം കണക്കാക്കിയുള്ള ആന്റി ബയോട്ടിക് മരുന്നുകളാണ് നല്‍കുന്നത്. തൃശൂര്‍ വെറ്ററിനറി കോളേജില്‍ നിന്നുളള ഡോക്ടര്‍മാര്‍ക്കൊപ്പം വയനാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരും ചേര്‍ന്നാണ് ചികിത്സ നല്‍കുന്നത്. തിങ്കളാഴ്ച രാത്രി തന്നെ കടുവയ്ക്ക് പുത്തൂരില്‍ താമസസ്ഥലം ഒരുക്കിയിരുന്നു. വയനാട്ടിലെ കൂടല്ലൂരില്‍ ക്ഷീരകര്‍ഷകനായ പ്രജീഷിനെ ആക്രമിച്ച് കൊന്ന് ശരീരഭാഗങ്ങള്‍ ഭക്ഷിച്ച കടുവയാണിത്.
വയനാട്ടില്‍ നിന്ന് കൊണ്ടുവരുമ്പോള്‍ എട്ട് കിലോഗ്രാം ചിക്കനാണ് കടുവയ്ക്ക് നല്‍കിയത്. പുത്തൂരിലെത്തിയ ശേഷവും ചിക്കന്‍ നല്‍കിയെങ്കിലും അധികം കഴിച്ചില്ല. ദിവസം എട്ട് കിലോഗ്രാം ബീഫടക്കമുള്ള ഭക്ഷണമാണ് പുത്തൂരില്‍ നല്‍കുക. സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരേക്കര്‍ തുറസായ സ്ഥലമാണ് കടുവകള്‍ക്ക് ഒരുക്കിയിരിക്കുന്നത്. പത്ത് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ വയനാട്ടില്‍ നിന്ന് പിടികൂടാനായത്. നെയ്യാറില്‍ നിന്ന് കൊണ്ടുവന്ന വൈഗ, ദുര്‍ഗ എന്നീ കടുവകളും ഒരു പുലിക്കുട്ടിയും പക്ഷികളും സിംഹവാലന്‍കുരങ്ങും പാര്‍ക്കിലുണ്ട്.പരിക്കേറ്റ കടുവയ്ക്ക് വിദഗ്ദ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കും. കടുവയുടെ പരിക്കുകള്‍ ഭേദമായി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തശേഷം ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ പാര്‍ക്കില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂവെന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ അറിയിച്ചു. 

Latest News