പദ്‌ല്യ ഗ്രാമത്തിലെ ദിനോസര്‍ മുട്ടകള്‍: ഗ്രാമീണര്‍ക്ക് കുലദേവതകള്‍; ഗവേഷകര്‍ക്ക് കാലം തുറക്കുന്ന താക്കോല്‍ 

ഇന്‍ഡോര്‍- ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുട്ടയിലുറഞ്ഞുപോയ ദിനോസര്‍ ജീവിതങ്ങളാണ് മധ്യപ്രദേശിലെ പദ്‌ല്യ ഗ്രാമീണര്‍ക്കിപ്പോഴും ശുഭാപ്തി വിശ്വാസത്തിന്റെ ദിനങ്ങള്‍ സമ്മാനിക്കുന്നത്. തങ്ങള്‍ കുലദേവതകളെന്ന് വിളിച്ചു പ്രാര്‍ഥിക്കുന്നവ ദിനോസര്‍ മുട്ടകളാണെന്ന് പദ്‌ല്യ ഗ്രാമീണര്‍ക്കറിയില്ല.

ഗ്രാമത്തിലെ വെസ്റ്റ മണ്ഡലോയ് എന്ന നാല്‍പ്പതുകാരന്‍ തന്റെ പൂര്‍വ്വികരുടെ വിശ്വാസമനുസരിച്ച് ഈ വസ്തുക്കളെ 'കാകര്‍ ഭൈരവ്' എന്നാണ് വിളിക്കുന്നത്. 
മധ്യപ്രദേശിലെ ധാറില്‍ പനയുടെ വലുപ്പത്തില്‍ കണ്ടെത്തിയ 'കല്ലുപന്തുകള്‍' ഉറഞ്ഞുപോയ ദിനോസര്‍ മുട്ടകളാണെന്ന് അടുത്ത കാലത്താണ് ഒരുകൂട്ടം വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. കുലദേവതകള്‍ തങ്ങളുടെ  കൃഷിയിടങ്ങളും കന്നുകാലികളെയും ബുദ്ധിമുട്ടുകളില്‍ നിന്നും നിര്‍ഭാഗ്യങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്ന പൂര്‍വ്വികരുടെ വിശ്വാസം ഗ്രാമീണര്‍ ഇപ്പോഴും പിന്തുടരുന്നു. 
ധാറിലും സമീപ ജില്ലകളിലും സമാനരീതിയില്‍ നിരവധി ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം മണ്ടലോയിയെപ്പോലെ പലരും ആരാധിക്കുന്നുമുണ്ട്. 
ലഖ്നൗവിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസിലെ വിദഗ്ധര്‍ അടുത്തിടെ നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടെയാണ് അവിടുത്തുകാര്‍ ആരാധിച്ചിരുന്ന ''പന്തുകള്‍'' ടൈറ്റനോസോറസ് ഇനം ദിനോസറുകളുടെ മുട്ട ഫോസിലുകളാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ജനുവരിയില്‍ മധ്യപ്രദേശിലെ നര്‍മദാ താഴ്വരയില്‍ നിന്ന് പാലിയന്റോളജിസ്റ്റുകള്‍ സസ്യഭുക്കായ ടൈറ്റനോസറുകളുടെ അടുത്തടുത്തുള്ള ദിനോസര്‍ കൂടുകളും 256 മുട്ടകളും കണ്ടെത്തിയിരുന്നു.

കൂടാതെ, ഡല്‍ഹി സര്‍വ്വകലാശാലയിലെയും മോഹന്‍പൂര്‍ കൊല്‍ക്കത്തയിലെയും ഭോപ്പാലിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെയും ഗവേഷകര്‍ ധാര്‍ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളില്‍ മുട്ടകള്‍ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഹര്‍ഷ ധിമാന്‍, വിശാല്‍ വര്‍മ, ഗുണ്ടുപള്ളി പ്രസാദ് എന്നിവരുള്‍പ്പെടെയുള്ള രചയിതാക്കള്‍ പ്ലോസ് വണ്‍ ഗവേഷണ ജേണലില്‍ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുകളുടെയും മുട്ടകളുടെയും പരിശോധനയില്‍ 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് അധിവസിച്ചിരുന്ന നീണ്ട കഴുത്തുള്ള സൗരോപോഡുകളുടെ ജീവിതത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ലഭിച്ചത്. 

ഇന്ത്യന്‍ ഫലകത്തില്‍ നിന്ന് സെയ്‌ഷെല്‍സ് തെറിച്ചു പോയപ്പോള്‍ ടെതിസ് കടല്‍ നര്‍മ്മദയുമായി ലയിച്ച സ്ഥലത്ത് രൂപംകൊണ്ട അഴിമുഖത്ത് നിന്നാണ് മുട്ടകള്‍ കണ്ടെത്തിയത്. സെയ്‌ഷെല്‍സിന്റെ തകര്‍ച്ച നര്‍മ്മദാ താഴ്വരയില്‍ 400 കിലോമീറ്റര്‍ ഉള്ളില്‍ ടെത്തിസ് കടല്‍ കയറുന്നതിലേക്ക് നയിച്ചുവെന്ന് വിശാല്‍ വര്‍മ്മ വാര്‍ത്താ ഏജന്‍സിയായ പി. ടി. ഐയോട് പറഞ്ഞു.

ഗവേഷകര്‍ പറയുന്നതനുസരിച്ച്, ലോകത്ത് ഒരു ഉരഗത്തിന്റെ മള്‍ട്ടി-ഷെല്‍ മുട്ട കണ്ടെത്തുന്നത് ഇതാദ്യമാണ്. പക്ഷികളും ഇഴജന്തുക്കളും തമ്മിലുള്ള സമാനതകള്‍ സ്ഥാപിക്കാനും അവയുടെ കൂടുകെട്ടല്‍ ശീലങ്ങള്‍ സ്ഥാപിക്കാനും ഈ കണ്ടെത്തലിന് കഴിയുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

Latest News