തിരുവനന്തപുരം: സർവകലാശാല സെനറ്റുകളിലേക്ക് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരെ തിരുകിക്കയറ്റാൻ നടത്തുന്ന നീക്കങ്ങളെ ചോദ്യം ചെയ്യുന്നതിനെ തെരുവിലിറങ്ങി ഗുണ്ടാ സ്‌റ്റൈലിൽ നേരിടാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
തരിമ്പു പോലും ജനാധിപത്യ മര്യാദ ഇല്ലാതെ, സംസ്‌കാരശൂന്യമായാണ് ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത്. ഗവർണർമാരെ ഉപയോഗിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള സംഘ്പരിവാർ പദ്ധതിയിലെ റോളാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങൾ അധികാരത്തിൽ നിന്നും പദവിയിൽ നിന്നും മാറ്റി നിർത്തിയ സംഘ്പരിവാറിനെ ഗവർണർ സ്ഥാനമുപയോഗിച്ച് എല്ലാ സ്ഥാനങ്ങളിലും സ്ഥാപിച്ചെടുക്കാൻ നടത്തുന്ന ശ്രമം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.
സംഘ്പരിവാറിനെതിരെ അതിശക്തമായ നിലപാടുള്ള കേരളീയരെ ഗവർണർ സ്ഥാനം കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കുകയാണ്. പ്രതിഷേധങ്ങൾക്ക് നേരെ ചാടി ഇറങ്ങി തെരുവിൽ ഒച്ചയിടുന്നതും പ്രതിഷേധിക്കുന്നവരെ കോമാളികൾ എന്ന് വിളിക്കുന്നതും ഇതിന്റെ ഭാഗമാണ്. അത്തരം ഭീഷണികൾക്ക് കേരളം വഴങ്ങില്ല എന്ന് ഗവർണർ ഓർക്കണം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും മുകളിലല്ല നിയമിക്കപ്പെട്ട ഗവർണർ സ്ഥാനം എന്ന സുപ്രീം കോടതി ഉത്തരവ് ആരിഫ് മുഹമ്മദ് ഖാൻ ഒന്നുകൂടി വായിച്ചു നോക്കുന്നത് നന്നായിരിക്കും.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന സർവകലാശാലകളുടെ ഭരണത്തിലും നടത്തിപ്പിലും സംഘ്‌വൽക്കരണം നടപ്പാക്കാനുള്ള ഗവർണറുടെ ശ്രമങ്ങൾക്കെതിരെയും കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴ്‌പെടുത്തി സർവകലാശാലകളുടെ ഉന്നത നിലവാരം നഷ്ടപ്പെടുത്താനുള്ള ശ്രമത്തിനെതിരെയും ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.