Sorry, you need to enable JavaScript to visit this website.

ബിഹാറില്‍ ക്ഷേത്രപൂജാരിയെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി; സംഘര്‍ഷം

പറ്റ്‌ന- ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ക്ഷേത്ര പൂജാരിയെ വെടിവച്ചുകൊന്നശേഷം മൃതദേഹം വികൃതമാക്കി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ സംഘര്‍ഷം. ദനപുരില്‍ ശിവക്ഷേത്രത്തിലെ പൂജാരിയായ മനോജ് കുമാറാണ് (32) കൊല്ലപ്പെട്ടത്. ഇയാളുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത നിലയിലാണു മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാരും പോലീസും ഏറ്റുമുട്ടലുകള്‍ നടന്നു. ബി. ജെ. പി മുന്‍ ഡിവിഷനല്‍ പ്രസിഡന്റ് അശോക് കുമാറിന്റെ സഹോദരനാണു കൊല്ലപ്പെട്ട മനോജ് കുമാര്‍.

സംഘര്‍ഷത്തില്‍ രണ്ടു പോലീസ് വാഹനങ്ങള്‍ തകര്‍ത്തു. പ്രതിഷേധിച്ചവരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്കു വെടിയുതിര്‍ത്തു. പോലീസിനെ ആക്രമിച്ചതിന് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. കൊലക്കേസ് പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു ഗോപാല്‍ഗഞ്ച് സബ് ഡിവിഷനല്‍ പോലീസ് ഓഫിസര്‍ പ്രഞ്ജല്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി ക്ഷേത്രത്തിലേക്കു പോയ മനോജിനെ കാണാതാകുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയ്ക്ക് മനോജ് ക്ഷേത്രത്തില്‍ നിന്നു പുറത്തേക്കു നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും വികൃതമാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടന്‍ തടിച്ചുകൂടിയ നാട്ടുകാര്‍ പോലീസിനെതിരെ തിരിയുകയായിരുന്നു.

Latest News