തിരുവനന്തപുരത്ത് മത്സരിക്കാനും മോഡിക്ക് ആലോചന, മലയാളം പഠിക്കുന്നു

തിരുവനന്തപുരത്ത് മത്സരിക്കാനും മോഡിക്ക് ആലോചന, മലയാളം പഠിക്കുന്നുതിരുവനന്തപുരം-പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് സൂചന. ഇന്ത്യയില്‍ ആറ് മണ്ഡലങ്ങളില്‍ മോദിയെ മത്സരത്തിനിറക്കാനാണ് തീരുമാനം. തെക്കേ ഇന്ത്യയില്‍ തമിഴ്‌നാട്ടിലോ കേരളത്തിലോ മത്സരിക്കുന്നതിനായിരുന്നു ആലോചന. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കുന്നതാവും ഉചിതമെന്ന നിലപാടിലാണ് പാര്‍ട്ടി. തിരുവനന്തപുരത്ത് മത്സരിക്കുമ്പോള്‍ അതിന്റെ ഗുണം കേരളത്തിലെ മറ്റ് മണ്ഡലങ്ങള്‍ക്കും തമിഴ്‌നാടിനും ലഭിക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ വേര് പിടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കമെന്ന് കരുതുന്നു.
വയനാട്ടില്‍ ഇത്തവണയും രാഹുല്‍ഗാന്ധി മത്സരിക്കുന്നുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിനോട് സി.പി.എം എതിര്‍പ്പ് പ്രകടിപ്പിക്കുയും ചെയ്തിട്ടുണ്ട്. രാഹുല്‍ വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയ സ്ഥിതിക്ക് മോഡി തന്നെ കേരളത്തില്‍ മത്സരിക്കണമെന്നാണ് തീരുമാനം. ഇതിന്റെ മുന്നൊരുക്കങ്ങള്‍ മോഡി തുടങ്ങിയതായാണ് വിവരം. അത്യാവശ്യം മലയാളം പഠിക്കാന്‍ ജെ.എന്‍.യുവിലെ മലയാളം പ്രൊഫസറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിലേക്ക് വന്നപ്പോള്‍ മലയാളത്തിന്റെ പ്രഥാമിക പാഠങ്ങള്‍ പഠിപ്പിച്ച അതേയാള്‍ തന്നെയാണ് മോഡിയേയും മലയാളം പഠിപ്പിക്കുന്നത്.
നേരത്തെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാസീതാരാമനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അവര്‍ എത്തുകയും ജില്ലയുടെ വികസനത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മ്മല സീതാരാമനായിരിക്കില്ല സ്ഥാനാര്‍ഥിയെന്ന് വ്യക്തമായിരിക്കുകയാണ്. വാരണാസിക്കൊപ്പമാണ് മോഡി ആറ് മണ്ഡലങ്ങളില്‍ കൂടി മത്സരിക്കുന്നത്. മോഡി പ്രഭാവം രാജ്യത്താകെ പ്രസരിപ്പിക്കുകയാണ് ഇത്തവണത്തെ ലക്ഷ്യം. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഇതായിരുന്നു ബി.ജെ.പി പയറ്റിയത്. അത്  തെക്കന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്ത് മൂന്നാം അങ്കത്തിന് ഇറങ്ങുന്ന ശശി തരൂരിന് കടുത്ത വെല്ലുവിളിയായിരിക്കും ബി.ജെ.പി ഉണ്ടാക്കാന്‍ പോകുന്നത്. പാര്‍ട്ടി നല്ല വേരോട്ടമുള്ള മണ്ഡലമാണ് തിരുവനന്തപുരം എന്ന പ്രത്യേകതയുമുണ്ട്. സി.പി.എമ്മിന് കോണ്‍ഗ്രസിനോടുള്ളതിനേക്കാള്‍ താല്പര്യം ബി.ജെപിയോടാണ്. മുഖ്യമന്ത്രി പിണറായി വിജയന് ബി.ജെ.പിയോടാണ് അടുപ്പമുള്ളതെന്ന് നേരത്തെ തന്നെ വ്യക്തമാണ്. ബി.ജെ.പിക്ക് വോട്ട് മറിച്ചുനല്‍കനും സാധ്യത കാണന്നുണ്ട്. കേന്ദ്ര ഏജന്‍സികളില്‍ നിന്നും രക്ഷനേടാന്‍ ഇതാണ് നല്ല മാര്‍ഗമെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ഏതായാലും മോഡി തിരുവനന്തപുരത്ത് മത്സരിക്കാനാണ് നിലവിലെ സാധ്യത.

 

Latest News