പഴംപൊരിയ്ക്ക് രുചി പോരെന്ന  തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു 

തിരുവനന്തപുരം- ചായക്കടയില്‍ പഴംപൊരിയുടെ രുചിയെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍. വര്‍ക്കല വെട്ടൂര്‍ വലയന്റകുഴി ഒലിപ്പുവിള വീട്ടില്‍ രാഹുലിനാണ് (26) കുത്തേറ്റത്. സംഭവത്തില്‍ വെട്ടൂര്‍ അരിവാളം ദാറുല്‍ സലാമില്‍ ഐസക് എന്നു വിളിക്കുന്ന അല്‍ത്താഫിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. മേല്‍വെട്ടൂര്‍ ജങ്ഷനിലെ ചായക്കടയില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ചായക്കടയില്‍ നിന്നു പഴംപൊരി വാങ്ങിക്കഴിച്ച രാഹുല്‍ അതിന്റെ രുചിക്കുറവിനെക്കുറിച്ചു കട നടത്തിപ്പുകാരനുമായി തര്‍ക്കിച്ചു. കടയില്‍ ചായ കുടിച്ചു കൊണ്ടിരുന്ന അല്‍ത്താഫ് പ്രശ്‌നത്തില്‍ ഇടപെട്ടു. 
പിന്നാലെ രാഹുലും അല്‍ത്താഫും തമ്മിലായി തര്‍ക്കം. പിന്നീട് തര്‍ക്കം വാക്കേറ്റത്തിലും കൈയാങ്കളിയിലേക്കും കടന്നു. അതിനിടെയാണ് കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് അല്‍ത്താഫ് രാഹുലിനെ കുത്തിയത്. രാഹുലിന്റെ മുതുകിലാണ് കുത്തേറ്റത്. സംഭവത്തിനു ശേഷം പ്രതി വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. രാഹുലിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായ അല്‍ത്താഫ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയാണെന്നു പോലീസ് വ്യക്തമാക്കി. 

Latest News