അനിവാര്യമെങ്കില്‍ ഹജ് പെര്‍മിറ്റ് റദ്ദാക്കാം; അവസാന ദിവസം നാളെ

മക്ക - ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ ഇ-ട്രാക്ക് വഴി നേടിയ ഹജ് അനുമതി പത്രങ്ങള്‍ റദ്ദാക്കുന്നതിനുള്ള അവസാന ദിവസം നാളെ. പ്രത്യേക സാഹചര്യങ്ങളാല്‍ ഹജ് നിര്‍വഹിക്കുന്നതിന് സാധിക്കാതെ വരുന്നവര്‍ക്ക് ഹജ് അനുമതി പത്രം ഓണ്‍ലൈന്‍ വഴി റദ്ദാക്കാവുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സര്‍വീസായ അബ്ശിറില്‍ പ്രവേശിച്ച് ഹജ് അനുമതി പത്രം റദ്ദാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ച ശേഷം ആഭ്യന്തര ഹാജിമാര്‍ക്കുള്ള ഇ-ട്രാക്കില്‍ പ്രവേശിച്ച് ഹജ് ബുക്കിംഗ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യക്കകത്തുള്ളവര്‍ക്ക് അഞ്ചു വര്‍ഷത്തില്‍ ഒരിക്കലാണ് ഹജ് അനുമതി നല്‍കുന്നത്. ഇത് സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്. ഹജ് അനുമതി പത്രം നേടിയ ശേഷം എന്തെങ്കിലും കാരണവശാല്‍ ഹജ് നിര്‍വഹിക്കുന്നതിന് സാധിക്കാതെ വരുന്ന പക്ഷം ഹജ് തസ്‌രീഹ് റദ്ദാക്കണം. അല്ലാത്ത പക്ഷം ഇവര്‍ ഹജ് നിര്‍വഹിച്ചതായി കണക്കാക്കി വരുന്ന അഞ്ചു വര്‍ഷത്തേക്ക് ഇത്തരക്കാര്‍ക്ക് ഹജ് അനുമതി ലഭിക്കില്ല.
ഇനി ഹജ് അനുമതി പത്രം റദ്ദാക്കുന്നവര്‍ക്ക് ഇ-ട്രാക്ക് വഴി ഹജ് രജിസ്‌ട്രേഷന്‍ നടത്തിയപ്പോള്‍ അടച്ച തുകയില്‍ യാതൊന്നും തന്നെ തിരികെ ലഭിക്കുന്നതല്ല. അടച്ച പണം തിരികെ ലഭിക്കുന്നതിന് ദുല്‍ഹജ് ഒന്നിനു മുമ്പ് രജിസ്‌ട്രേഷന്‍ റദ്ദാക്കേണ്ടിയിരുന്നു. ദുല്‍ഹജ് രണ്ടിന് റദ്ദാക്കുന്നവരില്‍ നിന്ന് അടച്ച തുകയുടെ 30 ശതമാനവും മൂന്നിന് റദ്ദാക്കുന്നവരില്‍ നിന്ന് 40 ശതമാനവും നാലിന് റദ്ദാക്കുന്നവരില്‍ നിന്ന് 50 ശതമാനവും അഞ്ചിന് റദ്ദാക്കുന്നവരില്‍ നിന്ന് 60 ശതമാനവും ആറിന് റദ്ദാക്കുന്നവരില്‍ നിന്ന് 70 ശതമാനവും പിടിക്കുമെന്നും ഏഴിന് റദ്ദാക്കുന്നവര്‍ക്ക് പണമൊന്നും തിരികെ ലഭിക്കില്ലെന്നും ഹജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
 
 

Latest News