Sorry, you need to enable JavaScript to visit this website.

രാജ്യാന്തര ചലച്ചിത്രമേളക്ക് തിരുവനന്തപുരത്ത് കൊടിയിറങ്ങി

തിരുവനന്തപുരം - ലോകോത്തര സിനിമകളുടെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറങ്ങി. വിവിധ  രാജ്യങ്ങളില്‍നിന്നായി 172 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയെ ഹൃദയത്തിലേറ്റിയാണ് സിനിമാ പ്രേമികളുടെ മടക്കം.
ക്രിസ്‌റ്റോഫ് സനൂസി,വനൂരി കഹിയു, അരവിന്ദന്‍ തുടങ്ങി ലോകോത്തര സംവിധായകരുടെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ച മേളയില്‍ മലയാള സിനിമകള്‍ക്ക് കൂടുതല്‍ പേക്ഷക പ്രീതി നേടാനായി. യുവജന പങ്കാളിത്തത്തില്‍ മുന്നിലെത്തിയ മേളയില്‍ വനിതാ സംവിധാകരുടെ ചിത്രങ്ങളും ഏറെ ശ്രദ്ധനേടി. തിയേറ്ററിലും പുറത്തും ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ച മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്.
കാല ദേശ ഭാഷാസാംസ്‌കാരിക അതിര്‍വരമ്പുകള്‍ക്കതീതമായി പുതുതലമുറ പരീക്ഷണങ്ങളും പഴയകാല ചിത്രങ്ങളും സമ്മേളിച്ച മേളയില്‍ ക്രിസ്‌റ്റോഫ് സനൂസിയുടെ സാന്നിധ്യവും ശ്രദ്ധേയമായി.  
ചലച്ചിത്ര വിദ്യാര്‍ത്ഥികളുടെ പഠന കളരികൂടിയായിരുന്നു ഇത്തവണത്തെ മേള. മാസ്റ്റര്‍ ക്ലാസ്സ്, അനുസ്മരണ പ്രഭാഷണം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍ തുടങ്ങിയ ആശയ വിനിമയ പരിപാടികള്‍ക്കും ഫിലിം മാര്‍ക്കറ്റ്,  ചിത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയ സിനിമാ പരിപോഷണ പരിപാടികള്‍ക്കും നിറഞ്ഞ സദസിന്റെ സാന്നിധ്യം ഉണ്ടായി.  സാംസ്‌കാരിക പരിപാടികളുടെ വേദി മാനവീയം വീഥിയിലേക്ക് മാറ്റിയിട്ടും ഗാനസന്ധ്യകള്‍ വന്‍ജനാവലി  ഏറ്റെടുത്തു. മേളയുടെ മികച്ച സംഘാടത്തിന് ചലച്ചിത്ര അക്കാദമി വീണ്ടും പ്രകീര്‍ത്തിക്കപ്പെടുകയാണ്.  എട്ടു ദിവസത്തെ ചലച്ചിത്ര വസന്തത്തിന് തിരശീല വീഴുമ്പോള്‍ ഇരുപത്തിയൊമ്പതാമത് മേളക്ക് കാണാം എന്ന പ്രതീക്ഷയോടെയോടാണ് ഡെലിഗേറ്റുകളുടെ പടിയിറക്കം.

 

Latest News