Sorry, you need to enable JavaScript to visit this website.

വടകരയിൽനിന്ന് തലശേരിയിലെത്താൻ ഇനി പതിനഞ്ചു മിനിറ്റ്; ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു

കോഴിക്കോട്- വടകരയിൽനിന്ന് തലശേരിയിലെത്താൻ ഇനി പതിനഞ്ചു മിനിറ്റ് മാത്രം. അടുത്ത മാസം യാഥാർഥ്യമാകുന്ന മാഹി ബൈപ്പാസിലൂടെയാണ് ഈ സ്വപ്‌നം യാഥാർത്ഥ്യമാകുന്നത്. ഉത്തര മലബാറിന്റെ ഗതാഗത വികസനത്തിൽ ഈ പാത വഴിത്തിരിവാകും. മൂന്നു പതിറ്റാണ്ടു മുമ്പ് തുടങ്ങിയ ആലോചനയാണ് യാഥാർത്ഥ്യമാകുന്നത്. 
അനന്തമായി മുടങ്ങിക്കിടന്ന പദ്ധതിക്ക് പിണറായി വിജയൻ മുഖ്യമന്ത്രിയായ മുൻ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് ജീവൻവച്ചത്. 893 കോടി രൂപയാണ് ബൈപാസിനായി അനുവദിച്ചത്.  ആയിരം കോടിയിലേറെ ഇതിനകം പദ്ധതിക്കായി  ചെലവഴിച്ചു. 
തലശേരി, മാഹി ടൗണുകളെ ഒഴിവാക്കിയാണ് ബൈപാസ്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ അവസാനിക്കുന്ന 18.6 കിലോമീറ്റർ റോഡിൽ മിനുക്കുപണി മാത്രമാണ് ബാക്കി. 45 മീറ്റർ വീതിയുള്ളതാണ് ആറുവരിപ്പാത. റോഡിന് അനുബന്ധമായി നടപ്പാതയില്ല.  റോഡിന് ഇരുഭാഗത്തുമായി 36 കിലോമീറ്റർ നീളത്തിൽ സർവീസ് റോഡുകളുണ്ടാവും. തർക്കമുള്ള ഏതാനും സ്ഥലത്ത് മാത്രമാണ് സർവീസ് റോഡ് പണി അവശേഷിക്കുന്നത്. 
 മുഴപ്പിലങ്ങാട്, ചിറക്കുനി, ബാലം, മാഹി എന്നിവിടങ്ങളിലാണ് വലിയ പാലങ്ങൾ. ഇരുപത് അടിപ്പാതകൾക്കു പുറമെ ചാലക്കരയിൽ മേൽപ്പാതയും പാറാലിൽ ചെറു അടിപ്പാതയുമുണ്ട്.  നൂറുകിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനാവും.  

Latest News