Sorry, you need to enable JavaScript to visit this website.

സൗദികൾക്കും ഇന്ത്യക്കാർക്കും ഇറാനിലേക്കു പോകാൻ ഇനി വിസ വേണ്ട

തെഹ്‌റാൻ- സൗദി അടക്കം 33 രാജ്യത്തെ പൗരന്മാർക്ക് ഇറാനിലേക്കു പോകാനുള്ള വിസ നടപടികൾ ലഘൂകരിച്ച് ഇറാൻ. സൗദി, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ലബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പുതുക്കിയ വിസ നിയമമനുസരിച്ച് ഇറാനിലേക്കു പോകാൻ മുൻ കൂട്ടി വിസ നേടേണ്ടതില്ലെന്ന് ഇറാൻ ടൂറിസം മന്ത്രി ഇസ്സത്തുള്ള ദർഗാമി പറഞ്ഞു. പുറം ലോകവുമായി ഇറാനുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഏകപക്ഷീയമായി വിസാനിയമത്തിൽ മാറ്റം വരുത്തിയതെന്ന്  മന്ത്രി പറഞ്ഞു. മതം, ചികിത്സ തുടങ്ങി വിവിധമേഖലകളിൽ ടൂറിസം സാധ്യത വർധിപ്പിക്കുന്നതാണ് ഇറാന്റെ തീരുമാനം. അതേസമയം, ജിദ്ദ  എട്ടു വർഷത്തെ ഇടവേളക്കു ശേഷം ഇറാനിൽ നിന്നുള്ള ഉംറ തീർഥാടകർ അടുത്ത ചൊവ്വാഴ്ച മുതൽ മക്കയിലും മദീനയിലും എത്തിത്തുടങ്ങുമെന്ന് ഇറാൻ ഹജ് ആന്റ് പിൽഗ്രിമേജ് ഓർഗനൈസേഷൻ മേധാവി അബ്ബാസ് ഹുസൈനി അറിയിച്ചു. സൗദി ഹജ്, ഉംറ മന്ത്രാലയവുമായി കൂടിയാലോചനകളും ഏകോപനവും നടത്തുകയും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെക്കുകയും ചെയ്താണ് ഇറാനിൽ നിന്നുള്ള ഉംറ തീർഥാടന യാത്ര പുനരാരംഭിക്കുന്നത്. 550 പേർ അടങ്ങിയ ആദ്യ തീർഥാടക സംഘം ഡിസംബർ 19 ന് പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കും. ഇറാൻ തീർഥാടകർ പത്തു ദിവസമാണ് സൗദിയിൽ തങ്ങുക. ഇതിൽ അഞ്ചു ദിവസം മക്കയിലും അഞ്ചു ദിവസം മദീനയിലുമാണ് താമസിക്കുക.
 

Latest News