മുംബൈ എയര്‍പോര്‍ട്ട് തകര്‍ക്കുമെന്ന ഭീഷണി;  മലയാളി വിദ്യാര്‍ഥി നേടിയത് ലക്ഷങ്ങള്‍

മുംബൈ-ഓഹരിവിപണിയിലൂടെ കോടീശ്വരനാകാന്‍ വേണ്ടിയാണ് മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയതെന്ന് അറസ്റ്റിലായ മലയാളി വിദ്യാര്‍ത്ഥി. തിരുവനന്തപുരം സ്വദേശിയായ ഫെബിന്‍ ഷാജഹാന്‍(23)മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥി ഓഹരിവിപണി വ്യാപാരികൂടിയാണ്. വിമാനത്താവളം തകര്‍ക്കുമെന്ന് നവംബര്‍ 23-ന് രാവിലെ 11.06-നാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ക്ക് ഇ-മെയില്‍ അയച്ചത്. തുടര്‍ന്ന് ഫെബിന്‍ ഷാജഹാനെ അറസ്റ്റുചെയ്തിരുന്നു.
വിമാനത്താവളത്തില്‍ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് എയര്‍ലൈന്‍ വ്യവസായത്തിന്റെ ഓഹരിവില കുറയ്ക്കാന്‍ ഫെബിന്‍ ശ്രമിച്ചതായി സഹാര്‍ സൈബര്‍ പോലീസ് നേരത്തെ കണ്ടെത്തി.എന്നാല്‍, ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനുശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഓഹരിവ്യാപാരത്തിലൂടെ ലക്ഷക്കണക്കിന് രൂപ നേടിയിട്ടുണ്ടെന്നും ഫെബിന്‍ ഷാജഹാന്‍ പോലീസിനോട് പറഞ്ഞിു.
ഇയാളുടെ ട്രേഡിങ് അക്കൗണ്ട് പരിശോധിക്കാന്‍ പോലീസ് സെബിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഫെബിന് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചതായും പോലീസ് പറഞ്ഞു. ഫെബിന്‍ ഷാജഹാന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദവിദ്യാര്‍ഥിയാണ്.
ഓഹരിവിപണിയില്‍ കളിച്ച് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടെന്നും മുംബൈ അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിയില്‍നിന്ന് ഇ-മെയില്‍ വഴി ദശലക്ഷം ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടത് ഈ നഷ്ടം നികത്തുന്നതിനാണെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
മുംബൈ വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഇമെയിലിലൂടെ ഫെബിന്‍ ഷാജഹാന്‍ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് മഹാരാഷ്ട്ര എടിഎസ് ആണ് ഇയാളെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്.ഒരു മില്യണ്‍ ഡോളര്‍ ബിറ്റ്കോയിനായി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. പണം നല്‍കാന്‍ 48 മണിക്കൂര്‍ സമയപരിധിയും നല്‍കിയിരുന്നു. ഇയാളുടെ ഇമെയില്‍ ഐ.ഡിയില്‍ നിന്നാണ് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അധികൃതര്‍ക്ക് ഇമെയില്‍ ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച എ.ടി.എസ് സന്ദേശം ലഭിച്ചത് കേരളത്തില്‍ നിന്നാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് സംഘം തിരുവനന്തപുരത്തെത്തി ഫെബിന്‍ ഷാജഹാനെ പിടികൂടിയത്

Latest News