പ്രളയം: മദ്യത്തിന് നികുതി കൂട്ടിയും  പണം സമാഹരിക്കും 

സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി മൂലമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ മദ്യത്തിന്റെ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ അടിയന്തര യോഗത്തില്‍ തീരുമാനമായി. എക്‌സൈസ് നികുതി 23 ശതമാനത്തില്‍ നിന്നും 27 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. കേരളത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും അറിയിച്ചു.
മഴക്കെടുതിയില്‍ ഇന്ന് മാത്രം പൊലിഞ്ഞത് 60 ജീവനുകളാണ്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നതോടെ ആലുവ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. തൃശൂര്‍ കൂറാഞ്ചേരിയില്‍ രാവിഴെലയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഒമ്പത് പേരുടെ മൃതദേഹം കണ്ടെത്തി. 16ാം ഓളം പേരെ കാണാതായെന്നാണ് സൂചന. ആലുവയിലെ രണ്ട് ആശുപത്രികളും രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. ആശുപത്രികളിലെ ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗികള്‍ അടക്കമുള്ളവരെ ഇന്നലെ മാറ്റിയിരുന്നു. ആലുവയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചു കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളിലും വെള്ളം കയറുന്ന അവസ്ഥയാണ്. 
തൃശൂര്‍-കുന്നംകുളം റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം പോലീസ് നിര്‍ത്തിവയ്പ്പിച്ചു. ചാലക്കുടി പട്ടണം മുങ്ങി. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം എത്തുന്നതോടെ നഗരം വീണ്ടും വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴയില്‍ നിന്നും വെള്ളം നഗരത്തിലേക്ക് ഒഴുകുകയാണ്. ചിമ്മിനി ഡാം തുറന്നുവിട്ടതോടെ കരിമണ്ണൂര്‍, കുറുമാലി, മണലി തുടങ്ങിയ നദികളെല്ലാം കരകവിഞ്ഞു. കണ്ണുര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കോട്ടയം ജില്ലകളില്‍ വ്യാപകമായി ഉരുള്‍പൊട്ടലാണ്. 


 

Latest News