Sorry, you need to enable JavaScript to visit this website.

ബേപ്പൂരിൽനിന്ന് കൊച്ചി വഴി ദുബായിലേക്ക് കപ്പലോടിയാൽ

കൊച്ചി- കേരളവും ഗൾഫും തമ്മിലുള്ള പ്രവാസം തുടങ്ങിയത് കപ്പൽ വഴിയുള്ള യാത്രയിലൂടെയായിരുന്നു. ഉരുവും കപ്പലുമായിരുന്നു ആദ്യകാല പ്രവാസ യാത്രകളിൽ പ്രധാനം. കാലം മാറിയതോടെ കപ്പൽ വഴിയുള്ള യാത്ര വിമാനത്തിലേക്ക് മാറി. ഓർമ്മകൾ വിരിച്ച പഴയ കടൽപ്പാത വീണ്ടുമൊരിക്കൽ കൂടി കപ്പൽ യാത്രക്കായി തുറക്കുകയാണ്. കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് യാത്രാ കപ്പൽ സർവീസിന് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതോടെ കപ്പൽ കമ്പനികളെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിച്ചു. ജനുവരി ആദ്യത്തോടെ ടെൻഡറുകൾ ക്ഷണിക്കും. കേരള മാരിടൈം ബോർഡിനേയും സംസ്ഥാന പ്രവാസി വകുപ്പിനു കീഴിലുള്ള നോർക്ക റൂട്ട്‌സിനേയുമാണ് ടെൻഡർ പ്രസിദ്ധീകരിക്കാൻ ചുമതലപ്പെടുത്തിയത്. സർവീസ് നടത്താൻ താൽപര്യമുള്ള സ്വകാര്യ കമ്പനികൾക്കും സർക്കാർ കമ്പനികൾക്കും ടെൻഡറിൽ പങ്കെടുക്കാം. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയും ഈ പദ്ധതിക്കുണ്ട്.

ജനുവരിയിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയാൽ വൈകാതെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഏറെ പ്രവാസികളുള്ള മലബാർ മേഖലയിലെ പ്രധാന തുറമുഖമായ ബേപ്പൂരിൽ നിന്ന് സർവീസ് ആരംഭിച്ച് കൊച്ചി വഴി ദുബൈയിലേക്കും തിരിച്ചുമുള്ള സർവീസാണ് ആദ്യ ഘട്ടത്തിലുണ്ടാകുക. യാത്ര അഞ്ചു ദിവസം വരെ നീളും. 10000 രൂപയാണ് പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്. യാത്രയ്ക്കായി ഒരു കപ്പലിന്റെ ശേഷിയനുസരിച്ച് 1000 മുതൽ 2000 വരെ യാത്രക്കാർക്ക് ഒരു കപ്പലിൽ യാത്ര ചെയ്യാം.

ടൂറിസത്തിനും ഈ കപ്പൽ സർവീസ് ഉത്തേജനമാകും. യാത്രാ കപ്പലുകൾക്കു പുറമെ ഭാവിയിൽ ടൂറിസ്റ്റുകൾക്ക് മാത്രമായുള്ള ക്രൂസ് സർവീസിനും സാധ്യത തെളിയുന്നുണ്ട്. കൊച്ചിയും ദുബായും ആഗോള ക്രൂസ് കപ്പലുകൾ എത്തിച്ചേരുന്ന പ്രധാന തീരങ്ങളാണ്. ബേപ്പൂർ തുറമുഖത്തിനും ഇത് പുതിയ വികസ സാധ്യതകളാണ് തുറന്നിടുന്നത്.
വിമാന യാത്രയേക്കാൾ കൂടുതൾ യാത്രാ സമയം ഉണ്ടെങ്കിലും വളരെ കുറഞ്ഞ നിരക്കിൽ ഗൾഫിലേക്കും നാട്ടിലേക്കും യാത്ര ചെയ്യാമെന്നതാണ് കപ്പൽ സർവീസിനെ ആകർഷകമാക്കുന്നത്. കൂടുതൽ ബാഗേജ് സൗകര്യവും ലഭിക്കും. സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ നിന്നും കപ്പൽ സർവീസ് പ്രവാസികൾക്ക് വലിയ ആശ്വാസം പകരും. യാത്ര എന്നതിലുപരി ടൂറിസത്തിന് തന്നെയാരിക്കും കപ്പൽ സർവീസ് കൂടുതൽ ഗുണം ചെയ്യുക. 

Latest News