Sorry, you need to enable JavaScript to visit this website.

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനുപമയെ പൂട്ടാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അരിച്ചുപെറുക്കാന്‍ പോലീസ്

കൊല്ലം - ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയെ പൂട്ടാനായി പ്രതിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ച് അരിച്ചു പെറുക്കാന്‍ പോലീസ്. ആരെയെല്ലാം ബന്ധപ്പെട്ടുവെന്ന് അറിയാനായി അനുപമയുടെ  സമൂഹമാധ്യമ വിവരങ്ങളും ഇന്റര്‍നെറ്റ് ബ്രൗസിങ്ങും പൊലീസ് പരിശോധിക്കും. അനുപമയുടെ മുഴുവന്‍ ചാറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കും. സംശയാസ്പദമായ സന്ദേശങ്ങള്‍ ആര്‍ക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. ഇന്റര്‍നെറ്റില്‍ ഏത് വെബ്‌സൈറ്റ് ആണ് അധികം ഉപയോഗിച്ചതെന്നും ആരില്‍ നിന്നെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അനുപമയുടെ ലാപ്‌ടോപ് പൊലീസ് കസ്റ്റഡിയിലാണ്. കേസിലെ പ്രതികളാണ് പത്മകുമാറിന്റെയും ഭാര്യ അനിതകുമാരിയുടെയും മകള്‍ അനുപമയുടെയും തെളിവെടുപ്പ് തെങ്കാശിയില്‍ പൂര്‍ത്തിയായി. പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലും ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തിയിരുന്നു. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. കേസിലെ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ വ്യാജ നമ്പര്‍ പ്ലേറ്റിന്റെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച വരെയാണ് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നുണ്ട്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.

Latest News