രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കാന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് കൊച്ചി മെട്രോ

കൊച്ചി- പേമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആലുവയിലും മറ്റും കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനാണ് ശ്രമം.
കനത്ത മഴയെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ നഗരം ഏതാണ്ട് പൂര്‍ണമായും വെള്ളത്തിലായ നിലയിലാണ്. ഏലൂര്‍, കടുങ്ങല്ലൂര്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. നാലര മണിക്കൂര്‍ കൊണ്ട് രണ്ട് അടിയോളമാണു വെള്ളമുയര്‍ന്നത്. റെയില്‍വെ പാലത്തിനു സമീപം ജലനിരപ്പ് ആശങ്കാജനകമാംവിധം ഉയര്‍ന്നതിനെ തുടര്‍ന്ന് എറണാകുളം  ചാലക്കുടി റൂട്ടില്‍ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ആലുവ  അങ്കമാലി റൂട്ടില്‍ വെള്ളം കയറി വാഹന ഗതാഗതവും നിര്‍ത്തിവച്ചു.
മണപ്പുറത്തുള്ള ശിവക്ഷേത്രം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. പെരിയാറില്‍ ജലനിരപ്പ് ഇനിയും ഉയരുമെന്നു മുന്നറിയിപ്പുണ്ട്. ആലുവയില്‍ ഇപ്പോള്‍ വെള്ളമെത്തിയതിന്റെ അര കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ഒഴിഞ്ഞു പോകണമെന്നു നിര്‍ദേശം നല്‍കി.
ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു ഡോക്ടര്‍മാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും രക്ഷപ്പെടുത്തി. ആലുവ തുരുത്തിലെ ചില വീടുകള്‍ ഒറ്റപ്പെട്ടതോടെ ഇവിടെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുകയാണ്. ആലുവയ്ക്ക് പടിഞ്ഞാറുള്ള പറവൂര്‍, കുന്നുകര, ചെങ്ങമനാട് തുടങ്ങിയ പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമായി.
 

Latest News