Sorry, you need to enable JavaScript to visit this website.

'ചില പോരാട്ടങ്ങൾ പരാജയപ്പെടാനുള്ളതാണ്'; കശ്മീർ വിധിക്കു മുമ്പേയുള്ള കപിൽ സിബലിന്റെ ട്വീറ്റ് ചർച്ചയാവുന്നു

ന്യൂഡൽഹി -  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നരേന്ദ്ര മോഡി സർക്കാറിന്റെ തീരുമാനം ശരിവെച്ചുള്ള സുപ്രിംകോടതി വിധി വരുന്നതിന് തൊട്ടുമുമ്പുള്ള മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ പ്രതികരണം ചർച്ചയാവുന്നു. 'ചില പോരാട്ടങ്ങൾ പരാജയപ്പെടാൻ വേണ്ടിയുള്ളതാണെന്നും ചരിത്രം മാത്രമാണ് അന്തിമ വിധികർത്താവെന്നുമായിരുന്നു' കശ്മീർ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹരജിക്കാർക്കായി ഹാജരായ കപിൽ സിബൽ എക്‌സിൽ കുറിച്ചത്.
 'ചില പോരാട്ടങ്ങൾ പരാജയപ്പെടാൻ വേണ്ടിയുള്ളതാണ്. കാരണം, തലമുറകൾക്ക് അറിയാൻ സുഖകരമല്ലാത്ത വസ്തുതകൾ ചരിത്രം രേഖപ്പെടുത്തണം. സ്ഥാപനപരമായ പ്രവർത്തനങ്ങളുടെ ശരിയും തെറ്റും വരും വർഷങ്ങളിൽ ചർച്ച ചെയ്യപ്പെടും. ചരിത്രം മാത്രമാണ് അന്തിമ വിധികർത്താവ്' എന്നായിരുന്നു കപിൽ സിബൽ കുറിച്ചത്. കപിൽ സിബലിനെ കൂടാതെ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, ദുഷ്യന്ത് ദവെ, ഗോപാൽ ശങ്കരനാരായണൻ, സഫർഷാ എന്നിവരാണ് ഹരജിക്കാർക്ക് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത്.
  കേന്ദ്ര സർക്കാരിനായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഹരീഷ് സാൽവേ, രാകേഷ് ദ്വിവേദി, വി ഗിരി എന്നിവരും ഹാജരായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാറിന്റെ നടപടിയെ സുപ്രിംകോടതി ശരിവെക്കുകയായിരുന്നു. കശ്മീരിന് പ്രത്യേക പദവി ആവശ്യപ്പെടാനാവില്ല. രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് താൽക്കാലിക വ്യവസ്ഥയാണെന്നും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വിധിപ്രസ്താവത്തിൽ പറഞ്ഞത്.

Latest News