ഉമ്മ വേദന കൊണ്ട് കരയുന്ന ഒച്ച കേട്ടു, ഞാന്‍ എല്ലാരോടും കരഞ്ഞു പറഞ്ഞു, ആരും നോക്കിയില്ല -ആ കുഞ്ഞുമോള്‍ പറയുന്നത് കേട്ടോ

കോഴിക്കോട് - സ്വന്തം ഉമ്മയുടെ ജീവന്‍ ഇല്ലാതാകുന്നതിന്റെ ശബ്ദം കേള്‍ക്കേണ്ടി വന്ന ആ പത്ത് വയസ്സുകാരിയുടെ മനസ്സിനേറ്റ മുറിവ് എത്ര വലുതായിരിക്കും. ഉമ്മയക്ക് എന്തോ ആപത്ത് സംഭവിക്കുന്നുണ്ടെന്ന് കുടുംബത്തിലെ എല്ലാവരോടും കരഞ്ഞു പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കുകയോ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ആര്‍ക്കെങ്കിലും ഒരു മനസ്സലിവുണ്ടായിരുന്നെങ്കില്‍ ആ കുഞ്ഞുമോളുടെ  ഉമ്മ ഷബ്‌ന ഇന്ന് ജീവിച്ചിരിപ്പുണ്ടാകുമായിരുന്നു. ഭര്‍തൃവീട്ടിലെ പീഡനം കാരണം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത കോഴിക്കോട് ഓര്‍ക്കാട്ടേരി കുന്നുമ്മക്കര ഹബീബിന്റെ  ഭാര്യ ഷബ്‌നയോട് എത്ര ക്രൂരമായാണ് മരണത്തിന്റെ അവസാന നിമിഷങ്ങളില്‍ പോലും ഭര്‍ത്താവിന്റെ വീട്ടുകാരും ബന്ധുക്കളും പെരുമാറിയതെന്ന് തെളിയിക്കുന്നതാണ് ഷബ്‌നയുടെ മകളുടെ വാക്കുകള്‍. ഹബീബ് പ്രവാസിയാണ്. ഉമ്മയോട് ബാപ്പയുടെ ബന്ധുവായ ഹനീഫ മോശമായി സംസാരിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഉമ്മ മുറിയില്‍ കയറി വാതിലടക്കുന്നത് ആ കുഞ്ഞ് കണ്ടതാണ്. മോള്‍ പുറത്ത് നിന്ന് ഒരുപാട് തവണ വിളിച്ചിട്ടും ഉമ്മ വാതില്‍ തുറന്നില്ല. സങ്കടക്കടലിലായ ആ കുഞ്ഞ്  മനസ്സ് പല തവണ അമ്മയെ തിരക്കി ജനലിലൂടെ നോക്കി. അപ്പോഴെല്ലാം ഉമ്മ ജനലിനരികില്‍ നില്‍ക്കുന്നത് അവള്‍ കണ്ടതാണ്. പിന്നീട് വേദന കൊണ്ട് കരയുന്ന ശബ്ദം പോലെ കേട്ടു. വീട്ടിലുണ്ടായിരുന്ന എല്ലാവരോടും പോയി കരഞ്ഞുകൊണ്ട് കുട്ടി ഇക്കാര്യം പറഞ്ഞു. ആരും മുകള്‍ നിലയിലേക്ക് വരികയോ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ഉള്ളില്‍ നിന്ന് കുറ്റിയിട്ട വാതില്‍ തുറക്കാനോ ചവിട്ടിപ്പൊളിക്കനോ ഉള്ള ശേഷി ആ കുഞ്ഞിനുണ്ടായിരുന്നില്ല. അപ്പോഴേക്കും അവളുടെ ഉമ്മ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. തന്റെ ഉമ്മ വേദനകൊണ്ട് കരയുന്ന ശബ്ദം കേട്ട കാര്യമാണ് മരണത്തെകുറിച്ച് അന്വേഷിച്ച് എത്തുന്ന എല്ലാവരോടും ആ കുട്ടി പറയുന്നത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ഷബ്‌ന മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ഷബ്‌നയുടെ കുടുംബം പറയുന്നത്. തെളിവുകളെല്ലാം നല്‍കിയിട്ടും ഷബ്‌നയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നില്ല. പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളവരാണ് ഷബ്നയുടെ ഭര്‍ത്താവിന്റെ  ബന്ധുക്കള്‍. അന്വേഷണത്തില്‍ പുരോഗതി ഇല്ലെങ്കില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ഷബ്നയുടെ ബന്ധുക്കള്‍ പറഞ്ഞു. ഷബ്‌നയെ മര്‍ദിച്ച ഭര്‍ത്താവിന്റെ മാതൃസഹോദരന്‍ ഹനീഫയെ മാത്രമാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതുകൊണ്ട് മാത്രമാണ് ഈ അറസ്റ്റ് നടത്തിയത്. ഭര്‍ത്താവിന്റെ മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ പോലെ പോലീസ് തയ്യാറാകുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ദൃക്‌സാക്ഷിയായ മകള്‍ മൊഴി നല്‍കിയിട്ടും ബന്ധുക്കളെ ചോദ്യം ചെയ്യുന്നില്ല. ഷബ്‌നയെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യവും ഫോണിലെ ദൃശ്യങ്ങളും നല്‍കിയത് ഷബ്‌നയുടെ കുടുംബം തന്നെയാണ്. പൊലീസ് പുതിയ തെളിവ് ഒന്നും കണ്ടെത്തിയിട്ടില്ല. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഷബ്‌നയുടെ കുടുംബം സംശയിക്കുന്നുണ്ട്. 

Latest News