ഈരാറ്റുപേട്ട- ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ് ഈരാറ്റുപേട്ടയിൽ നാലുപേർ മരിച്ചു. ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണാണ് മരണം. ഈരാറ്റുപേട്ട തീക്കോയ്ക്ക് സമീപമാണ് മണ്ണിടിഞ്ഞുവീണത്. നാലു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ശക്തമായ മഴയിൽ ഈരാറ്റുപേട്ട കോസ്‌വേയിലെ പാലം വെള്ളത്തിൽ മുങ്ങിയിരുന്നു.
മഴക്കെടുതില്‍ 28 പേര്‍ മരിച്ചു. ഒന്നരലക്ഷത്തോളം പേര്‍ വിവിധ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇടുക്കി പെരുമഴയില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയില്‍ എട്ടു പേരാണ് മരിച്ചത്. മൂന്നാര്‍ ടൗണിലെ ശരവണ ഹോട്ടല്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് തമിഴ്‌നാട് കാരൈക്കുടി സ്വദേശി എം. മദനന്‍ (33)ആണു മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. മുരുകന് ഒപ്പമുണ്ടായിരുന്ന നാലു പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.
കൊച്ചി- ധനുഷ് കോടി ദേശീയപാതയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ഗതാഗതം മുടങ്ങിയതോടെ വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ കുടുങ്ങി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.