Sorry, you need to enable JavaScript to visit this website.

റാക്കുകൾ കാലി; സാമ്പത്തിക പ്രതിസന്ധി തീർക്കാൻ മദ്യവിൽപ്പനയ്ക്ക് അനുമതി തേടി സപ്ലൈക്കോ

തിരുവനന്തപുരം - കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ സർക്കാർ വട്ടം കറങ്ങുന്നതിനിടെ, സപ്ലൈക്കോയിൽ മദ്യ വിൽപ്പനയ്ക്ക് അനുമതി തേടി അധികൃതർ. സ്‌പ്ലൈക്കോയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമെന്നോണമാണ് സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ ഈ ആവശ്യമായി ഭക്ഷ്യവകുപ്പിനെ സമീപിച്ചത്.
 കൺസ്യൂമർഫെഡിന് സമാനമായി സ്‌പ്ലൈക്കോയിലും മദ്യ വിൽപന ആരംഭിച്ചാൽ സാമ്പത്തിക പ്രതിസന്ധിയിൽ വലിയൊരു ആശ്വാസമാകുമെന്നാണ് മാനേജ്‌മെന്റിന്റെ വാദം. സർക്കാർ സബ്‌സിഡികൾ കൊണ്ട് ഉടനെയൊന്നും രക്ഷപ്പെടില്ലെന്നും മദ്യ വിൽപ്പന നടത്തിയാലെ കാര്യങ്ങൾ ലാഭത്തിലാക്കാനാവൂ എന്നാണ് സപ്ലൈക്കോ പറയുന്നത്.
 സപ്ലൈകോയുടെ ഈ ആവശ്യത്തെ ഭക്ഷ്യവകുപ്പ് പിന്തുണക്കുന്നതായി റിപോർട്ടുകളുണ്ടെങ്കിലും വിഷയത്തിൽ വരും ആഴ്ചകളിൽ എക്‌സൈസ് വകുപ്പുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനത്തിലേക്ക് പോകാമെന്നാണ് സർക്കാർ നിലപാട്.
 ഓണക്കാലത്ത് തുടങ്ങിയ പ്രതിസന്ധി ക്രിസ്മസ് അടുത്തിട്ടും തീർന്നില്ലെന്നു മാത്രമല്ല, കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെയും റാക്കുകൾ അവശ്യവസ്തുക്കളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് മൂലം കാര്യമായ വിൽപ്പനയൊന്നും നടക്കാത്ത സ്ഥിതിയാണ്. 800 കോടിയോളം രൂപ നൽകാനുള്ളതിനാൽ പുതിയ സാധനങ്ങൾക്ക് ടെൻഡർ എടുക്കാൻ പോലും പറ്റാത്ത സ്ഥിതിയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തെ ഇറക്കിയ വസ്തുക്കളുടെ ബിൽതുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സപ്ലൈകോ ആസ്ഥാനത്ത് 18 മുതൽ അനിശ്ചിതകാല സമരത്തിനുള്ള ആലോചനയിലാണ് എഫ്.ജി.പി.എസ്.എസ്.എ. പ്രതിസന്ധിയെ തുടർന്ന് സപ്ലൈകോയിൽ കഴിഞ്ഞ മാസത്തെ ശമ്പളവിതരണം പോലും പൂർത്തിയായിട്ടില്ലെന്നാണ് വിവരം. പ്രതിമാസം 4.6 കോടി രൂപയാണ് ഇവിടെ ശമ്പളത്തിന് മാത്രമായി വേണ്ടത്. ദിവസം കഴിയും തോറും പ്രതിസന്ധി കൂടുതൽ കൂടുതലായി വരുന്നതിൽ കടുത്ത ആശങ്കയാണ് പലരും രേഖപ്പെടുത്തുന്നത്. അപ്പോഴും സർക്കാർ ധൂർത്തുകൾക്കും ദീർഘവീക്ഷണമില്ലാത്ത നടപടികൾക്കും മുടക്കമില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

Latest News