പാലക്കാട് - കശ്മീരിലെ സോജിലാ പാസിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജാണ് മരിച്ചത്. ശ്രീനഗറിലെ സൗറയിലുള്ള സ്‌കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ആശുപത്രിയിലെ നടപടി ക്രമങ്ങൾക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ 30-നാണ് നെടുങ്ങോടുനിന്ന് പതിമൂന്നംഗസംഘം വിനോദയാത്ര പോയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ മനോജിന്റെ സുഹൃത്തുക്കളായ ചിറ്റൂർ നെടുങ്ങോട് സ്വദേശികളായ ആർ അനിൽ (34), എസ് സുധീഷ് (32), കെ രാഹുൽ (28), വിഘ്‌നേഷ് (22) എന്നിവർ മരിച്ചിരുന്നു. ഇവരുടെ ഭൗതികശരീരം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്.
സോജില ചുരത്തിൽ വച്ച് ഇവർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ അടക്കം ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽനിന്ന് വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിച്ചത്.