കാസര്‍കോട്- ജില്ലയില്‍ കവര്‍ച്ചാ സംഘം താവളം ഉറപ്പിച്ചതായ സൂചന പുറത്തു വരുന്നതിനിടയില്‍ വീണ്ടും കവര്‍ച്ച. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 105 പവന്‍ സ്വര്‍ണവും 35,000 രൂപയും കവര്‍ച്ച ചെയ്തതിനു പിന്നാലെ ഉപ്പള കൈക്കമ്പയില്‍ കാര്‍ ഷോറൂമിന് സമീപത്തെ ഉസ്മാന്‍ ദൂരി എന്നയാളുടെ വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്നു. വീടിന്റെ ഓടിളക്കി അകത്തു കടന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നത്. മൂന്നു ദിവസം മുമ്പാണ് ഉസ്മാന്‍ ദൂരിയുടെ ഭാര്യയും മക്കളും ഇന്ത്യാന ആശുപത്രിയില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബന്ധുവിന്റെ അടുക്കല്‍ പോയത്. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനകത്ത് നിറയെ വെള്ളം കയറിയ നിലയില്‍ കണ്ടത്. മോഷ്ടാക്കള്‍ ഓട് എടുത്തു മാറ്റിയതിനാലാണ് വീട്ടിനകത്ത് വെള്ളം നിറഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും നഷ്ടമായതായി വ്യക്തമായത്. വീട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗദ്ധരും ഡോഗ് സ്‌ക്വാഡും ഇന്ന് രാവിലെ എത്തി വീട് പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. ആളുകളില്ലാത്ത വീട് നോക്കി വെച്ച് കവര്‍ച്ച നടത്തുന്ന വന്‍ സംഘം തന്നെ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നതായാണ് സംശയിക്കുന്നത്.
അതിനിടെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരധിയിലെ കുശാല്‍ നഗര്‍ പോളിടെക്‌നിക്കിന് പടിഞ്ഞാറു വശം പോളി-ഇട്ടമ്മല്‍ റോഡില്‍ പരേതനായ ആലി മുഹമ്മദിന്റെ വീട്ടില്‍ നിന്ന് 105 പവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കവര്‍ന്ന സംഭവത്തിലും അന്വേഷണം നടക്കുകയാണ്. കുവൈത്തില്‍ ഹോട്ടല്‍ വ്യാപാരിയായ എം.പി സലീമും ഭാര്യയും മാതാവുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ശനിയാഴ്ച രാത്രി 11നും ഞായറാഴ്ച വൈകിട്ട് മൂന്നിനും ഇടയിലാണ് കവര്‍ച്ച. ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി പി കെ സുധാകരന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍കുമാര്‍, എസ് ഐ സന്തോഷ് എന്നിവര്‍ കവര്‍ച്ച നടന്ന വീട്ടിലെത്തി. ഇ. മധുസൂദനന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നെത്തിയ വിരലടയാള വിദഗ്ധരും കവര്‍ച്ച നടന്ന വീടും പരിസരവും വിശദമായി പരിശോധിച്ചു. കവര്‍ച്ചക്ക് പിന്നില്‍ അതിവിദഗ്ദ്ധരായ പ്രൊഫഷണല്‍ സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്ക് കവര്‍ച്ച നടന്ന പരിസര പ്രദേശത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു. ഗൃഹനാഥന്‍ സലീം വീടുപൂട്ടി പോകുന്നത് അര്‍ധരാത്രി 11 കഴിഞ്ഞാണ്. ഇവ കൃത്യമായി കവര്‍ച്ചക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ പരിസരവാസികളുടെ പ്രാദേശിക സഹായം കൂടിയേ തീരൂ. കവര്‍ച്ചക്കാര്‍ മുഴുവന്‍ ഗ്ലൗസ് ധരിച്ചാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ വിരലടയാള പരിശോധനയില്‍ കാര്യമായ തുമ്പൊന്നും ലഭിച്ചതുമില്ല. വീടിന്റെ പിറകുവശത്തുള്ള തേങ്ങാ ഷെഡ്ഡില്‍ നിന്നെടുത്ത ഇരുമ്പുപാര കൊണ്ടാണ് വീട്ടിന്റെ അടുക്കള ഭാഗത്തുള്ള ഗ്രില്‍സും മറ്റും അടിച്ചുപൊളിച്ചിട്ടുള്ളത്. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ഇരുമ്പുഷെല്‍ഫ് തകര്‍ക്കാന്‍ ഈ പാര ഉപയോഗിച്ചിട്ടുമില്ല. കവര്‍ച്ചക്കാര്‍ കൊണ്ടുവന്ന പ്രത്യേക ഉപകരണം കൊണ്ടാണ് ഷെല്‍ഫ് തകര്‍ത്തിട്ടുള്ളത്. ഇതൊക്കെ പ്രൊഫഷണല്‍ സംഘങ്ങളാണ് കവര്‍ച്ചക്ക് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. കുശാല്‍ നഗര്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ മാസങ്ങളുടെ ഇടവേളകളില്‍ അരങ്ങേറുന്ന വന്‍ കവര്‍ച്ചകള്‍ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. നഗരസഭാ കൗണ്‍സിലര്‍ മഹ്മൂദ് മുറിയനാവിയുടെ സഹോദരന്‍ ഗഫൂറിന്റെ വീട്ടില്‍ നിന്ന് നൂറോളം പവന്‍ സ്വര്‍ണവും പണവും കവര്‍ന്നത് മാസങ്ങള്‍ക്ക് മുമ്പാണ്. ഗഫൂറിന്റെ നവവധുവായ മകളുടേതായിരുന്നു സ്വര്‍ണം. വീട്ടുകാര്‍ മറ്റൊരു വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ പോയ സമയത്ത് പട്ടാപ്പകലായിരുന്നു കവര്‍ച്ച. നാളിതു വരെ കവര്‍ച്ചക്കാരെയോ നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളോ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പോളീ റോഡില്‍ നടന്ന കവര്‍ച്ചക്ക് സമാനമായി തന്നെയാണ് ഗഫൂറിന്റെ വീട്ടിലെ കവര്‍ച്ചയും നടന്നത്. പട്ടാപ്പകല്‍ അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് കിടപ്പുമുറിയുടെ വാതിലുകളും സ്വര്‍ണം സൂക്ഷിച്ച അലമാരയും കമ്പിപ്പാര കൊണ്ട് അടിച്ചു പൊളിച്ച് സ്വര്‍ണം കവരുകയായിരുന്നു. കുശാല്‍ നഗറില്‍ നടന്നു പോകുകയായിരുന്ന അധ്യാപികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിലും, ആവിക്കരയില്‍ വ്യാപാരി സുരേഷിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളും പോലീസിന്റെ വലയില്‍ അകപ്പെട്ടിട്ടില്ല.