Sorry, you need to enable JavaScript to visit this website.

ഡോ: റുവൈസിന്റെ അച്ഛന്‍ ഒളിവില്‍,  ബന്ധു വീടുകളിലടക്കം തെരച്ചില്‍

തിരുവനന്തപുരം- ഡോ. ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ അച്ഛന്‍ ഒളിവിലെന്ന് പോലീസ്. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്. പോലീസ് ഇന്നലെ ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. ഇതേ തുടര്‍ന്നാണ് റുവൈസിന്റെ അച്ഛനെയും കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാനായി പോലീസ് അന്വേഷിക്കുന്നത്. റുവൈസിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയിരുന്നു. ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെയാണ് ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ ഫ്ളാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്.
അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലില്‍ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലില്‍ നിന്നും തെളിവുകള്‍ പോലീസിന് ലഭിച്ചു. റുവൈസിന് പുറമെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റുവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹനയുടെ ബന്ധുക്കളുടെ മൊഴി. റുവൈസിന്റെ അച്ഛനെ കുറിച്ചാണ് മൊഴിയില്‍ പ്രത്യേകിച്ച് പറയുന്നത്. റൂവൈഎസും ബന്ധുക്കളും സ്വര്‍ണത്തിനും പണത്തിനുവേണ്ടി നേരിട്ട് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലും വ്യക്തമാണ്.

Latest News