ഗാസ- ഗാസ മുനമ്പിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ഇസ്രായിൽ സൈന്യത്തിന്റെ ശ്രമം തുരത്തിയതായി ഹമാസ് അറിയിച്ചു. ബന്ദികളെ മോചിപ്പിക്കാനെത്തിയ ഇസ്രായിൽ സൈന്യത്തെ തുരത്തുകയും ഒരു സൈനികനെ വധിച്ചതായും ഹമാസ് അറിയിച്ചു. നിരവധി ഇസ്രായിൽ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം അവകാശവാദത്തെ ഇസ്രായിൽ നിഷേധിച്ചു. ഹമാസിന്റെ അൽഖസ്സാം ബ്രിഗേഡ്‌സ് ആണ് തങ്ങളുടെ പോരാളികൾ ഇസ്രായിൽ സൈന്യത്തിന്റെ പ്രത്യേക യൂണിറ്റിനെ കണ്ടെത്തി തുരത്തിയതായി പ്രഖ്യാപിച്ചത്. സാർ ബാറൂഖ് എന്ന 25-കാരനായ സൈനികനെയാണ് ഹമാസ് വധിച്ചത്. ഇസ്രായിലിൽ കടന്നു കയറി ഹമാസ് ബന്ദികളാക്കിയ 240 പേരിൽ 137 പേരെ വെടനിർത്തലിനിടെ ഹമാസ് വിട്ടയച്ചിരുന്നു. ബാക്കിയുള്ളവർ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. ഇസ്രായിൽ ജനതക്ക് നേരെ ഹമാസ് തുടരുന്ന മാനസിക യുദ്ധത്തെക്കുറിച്ച് ഞങ്ങൾ അഭിപ്രായം പറയാൻ പോകുന്നില്ലെന്ന് ഇസ്രായിൽ സർക്കാർ വക്താവ് എയ്‌ലോൺ ലെവി പറഞ്ഞു. ആ ബന്ദികളുടെ സുരക്ഷയും ക്ഷേമവും ഹമാസിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.