കശ്മീരിലെ അപകടം: മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും

പാലക്കാട്- കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളുടെ മൃതദേഹം നാളെ പുലര്‍ച്ചെ നാട്ടിലെത്തും. ഇന്ന് വൈകീട്ട് ശ്രീനഗറില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം മുംബൈ വഴി ഇന്ന് പുലര്‍ച്ചെ രണ്ടരക്കാണ് നെടുമ്പാശ്ശേരിയിലെത്തുക. മരിച്ചവര്‍ക്കൊപ്പം വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനില്‍, ശ്രീജേഷ്, അരുണ്‍, അജിത്ത്, സുജീവ് എന്നിവരും വിമാനത്തില്‍ യാത്ര തിരിച്ചിട്ടുണ്ട്.
കശ്മീരിലെ സൗറ എസ്.കെ.ഐ.എം.എസ് ആശുപത്രിയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലന്‍, മുരുകന്‍, ഷിജു എന്നിവര്‍ അവിടെ തുടരും. കേരള ഹൗസിലെ നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജിമോന്‍, അസിസ്റ്റന്റ് ലെയ്‌സണ്‍ ഓഫീസര്‍മാരായ ജിതിന്‍രാജ്, അനൂപ് എന്നിവരാണ് ശ്രീനഗറിലെ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി ജിതിന്‍രാജ് മൃതദേഹങ്ങളെ അനുഗമിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൂര്‍ണമായും സര്‍ക്കാര്‍ ചെലവിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്. ചിറ്റൂര്‍ നെടുങ്ങോട് നിന്ന് കശ്മീരിലേക്ക് വിനോദസഞ്ചാരത്തിന് പോയ പതിമൂന്നംഗ സംഘത്തിലെ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവര്‍ ചൊവ്വാഴ്ച അവിടെയുണ്ടായ അപകടത്തിലാണ് മരിച്ചത്. സംഘം സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം.

 

Latest News