റുവൈസിനെ കസ്റ്റഡയിലെടുത്തതിനു പിന്നാലെ ബന്ധുക്കള്‍ വീടു പൂട്ടി സ്ഥലംവിട്ടു

കൊല്ലം-തിരുവനന്തപത്ത് യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആരോപണ വിധേയനായ ഡോ. റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തത് കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്ന്. പോലീസ് അന്വേഷണം ശക്തമായതോടെ ഒളിവില്‍ പോകാനിരുന്ന റുവൈസിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആദിനാട് പണിക്കരുകടവ് പാലത്തിന് സമീപത്തെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. റുവൈസുമായി പോലീസ് പോയതിന് പിന്നാലെ വീട് പൂട്ടി ബന്ധുക്കളും സ്ഥലം വിട്ടു.
സംഭവത്തില്‍ റുവൈസിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ പ്രകടനം നടത്തി.
റുവൈസിനെതിരെ  സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. റുവൈസിനെ  ഹോസ്റ്റലിലും വീട്ടിലും തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്ന് പിടികൂടിയത്.  മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കത്തിനിടയിലാണ് റുവൈസിനെ പോലീസ് പിടികൂടുന്നത്.  റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പോലീസ് ചോദ്യം ചെയ്തത്.
കഴിഞ്ഞ അഞ്ചിനായിരുന്നു  വെഞ്ഞാറമൂട് സ്വദേശിനി ഡോ.ഷഹ്ന മരിച്ചത്. മെഡിക്കല്‍ കോളജിന് സമീപത്തെ ഫ്‌ളാ റ്റ് മുറിയിലായിരുന്നു അബോധാവസ്ഥയില്‍ കണ്ട ഷഹനയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവാഹം മുടങ്ങിയതാണ് ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഷഹന പിജി വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് ഡോ. റുവൈസുമായി വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കം മൂലം വിവാഹം മുടങ്ങിയതിന് പിന്നാലെയാണ് ഷഹന ജീവനൊടുക്കിയതെന്നുമായിരുന്നു ആരോപണം. സാമ്പത്തിക പ്രശ്‌നം ചൂണ്ടിക്കാണിച്ചുള്ള ഡോക്ടറുടെ ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെത്തിയതോടെ  ഡോ. റുവൈസ് ഒളിവില്‍ പോവുകയായിരുന്നു.

 

Latest News