Sorry, you need to enable JavaScript to visit this website.

സ്മാർട്ട് ബ്രെയിൻ: ധാർമിക പ്രശ്‌നങ്ങൾ അവഗണിക്കാനാവില്ല

മനോനിയന്ത്രിത ഉപകരണങ്ങൾ വഴി വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നാണ് പ്രചരിക്കുന്നതെങ്കിലും അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന വിദഗ്ധരുമുണ്ട്. ആളുകൾക്ക് വേണ്ടി സംസാരിക്കുന്ന ഒരാളോടാണ് സ്മാർട്ട് ബ്രെയിനുകളെ ബയോമെഡിക്കൽ ഗവേഷകയായ ക്രിസ്റ്റീന മഹർ ഉപമിക്കുന്നത്. ഇത് ധാർമിക പ്രശ്‌നങ്ങൾ ഉയർത്തുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ഉപയോക്താവ് ഉദ്ദേശിക്കുന്ന കാര്യമായിരിക്കില്ല ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) ചിലപ്പോൾ നൽകുന്നത്. ഉദ്ദേശിക്കുന്ന വാക്കുകൾ സമാനമാകാമെങ്കിലും അർഥത്തിൽ അവ പൂർണമായും സമാനമായിരിക്കണമെന്നില്ല. വികലാംഗനല്ലാത്ത ഒരാൾക്ക് തന്റെ തെറ്റ് ശരിയാക്കുക വളരെ എളുപ്പമാണ്. എന്നാൽ ബിസിഐകളിലൂടെ മാത്രം ആശയവിനിമയം നടത്താൻ കഴിയുന്ന ആളുകൾക്ക് എല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യതയുണ്ട് -അവർ പറഞ്ഞു.


സ്മാർട്ട് ബ്രെയിനുമായി പങ്കിടേണ്ട മസ്തിഷ്‌ക സിഗ്‌നലുകൾ തെരഞ്ഞെടുക്കാൻ ആളുകൾക്ക് കഴിയില്ലെന്നും അവർ പറഞ്ഞു. ഐഡന്റിറ്റിയെയും മാനസിക നിലയെയും കുറിച്ച് അനുമാനിക്കാൻ കഴിയുന്നതിനാൽ മസ്തിഷ്‌ക ഡാറ്റ ഏറ്റവും സ്വകാര്യ ഡാറ്റയാണ്. അൽഗോരിതങ്ങൾ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ഡാറ്റയെക്കുറിച്ച് സ്വകാര്യ ബിസിഐ കമ്പനികൾക്ക് ഉപയോക്താക്കളെ അറിയിക്കേണ്ടതില്ല. ആളുകൾക്കും സമൂഹത്തിനും ഏറ്റവും മികച്ചത് എന്താണെന്ന ചോദ്യമുയർത്തുന്നുവെന്ന് അവർ പറഞ്ഞു.
സൈനികർക്ക് അവരുടെ രാജ്യത്തെ മികച്ച രീതിയിൽ സേവിക്കാനും യുദ്ധമുന്നണിയിൽ സ്വയം പരിരക്ഷ നേടാനും കഴിയുന്ന ന്യൂറോ മെച്ചപ്പെടുത്തൽ ഉപകരണങ്ങൾ ഉണ്ടായിരിക്കണമോ എന്ന ചോദ്യം ഒരു ഉദാഹരണമാണ്. അവരുടെ വ്യക്തിത്വത്തിലും സ്വകാര്യതയിലും വിട്ടുവീഴ്ച ചെയ്തുകൊണ്ട് ഇതു വേണമോ എന്ന ചോദ്യം പ്രസക്തമാകും. ന്യൂറോ അവകാശങ്ങൾക്കു വേണ്ടി ഡാറ്റ സംരക്ഷണ നിയമം, ആരോഗ്യ നിയമം, ഉപഭോക്തൃ നിയമം, അല്ലെങ്കിൽ ക്രിമിനൽ നിയമം തുടങ്ങി ഏതൊക്കെ നിയമങ്ങളാണ് മറ്റേണ്ടിവരികയെന്നതും പ്രശ്‌നമാണ്.. 


എന്നിരുന്നാലും കംപ്യൂട്ടറിന് ഇപ്പോഴും പരിമിതികൾ ഉള്ളതിനാൽ സ്മാർട്ട് ബ്രെയിനുകൾ ആളുകളെ മാസ്മരിക ലോകത്തേക്ക് എത്തിക്കാൻ സാധ്യതയില്ലെന്ന് അവർ പറഞ്ഞു. അതേസമയം, ഒരു ചെറിയ വാചകം അയയ്ക്കുന്നതിനും ഒരാളുടെ മുഴുവൻ ബോധ സ്ട്രീമിനെയും വ്യാഖ്യാനിക്കുന്നതിനും ഇടയിൽ നടന്നിരിക്കുന്ന കുതിച്ചുചാട്ടത്തെ കാണാതിരിക്കാനാവില്ലെന്നും അവർ പറയുന്നു. 
ഈ കുതിച്ചുചാട്ടത്തിലൂടെ പ്രധാനമായും അൽഗോരിതം പരിശീലിപ്പിക്കാൻ കഴിയുമെന്നും അതിന് കൂടുതൽ ഡാറ്റയും കംപ്യൂട്ടിംഗ് ശേഷിയും ആവശ്യമാണെന്നും ക്രിസ്റ്റീന മഹർ വിശദീകരിച്ചു.
സമൂഹം ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് ന്യൂറോ സയന്റിസ്റ്റ് ആൻഡ്രൂ ജാക്‌സനും അഭിപ്രായപ്പെടുന്നത്. മനുഷ്യ ശരീരത്തിന് ഇപ്പോഴും യന്ത്രങ്ങളേക്കാൾ കഴിവുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. നമ്മുടെ മസ്തിഷ്‌കത്തിലേക്ക് പുതിയ ഓർമകൾ എഴുതാനോ ഹാർഡ് ഡ്രൈവിലേക്കോ ക്ലൗഡിലേക്കോ നമ്മുടെ ഓർമകൾ അപ്‌ലോഡ് ചെയ്യാനോ കഴിയുമെന്നല്ല ആശയം മെച്ചപ്പെടുത്തലിനെക്കുറിച്ച് സംസാരിക്കുമ്പോൾ അർഥമാക്കുന്നത്. മസ്തിഷ്‌ക സംവിധാനത്തെ കുറിച്ച് നമുക്ക് വളരെ കുറച്ച് മാത്രമേ അറിയൂ -അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഒരു ബ്രെയിൻ മെഷീൻ ഇന്റർഫേസ് ഉപയോഗിക്കുന്നതിലൂടെ പറയുന്ന പ്രയോജനങ്ങൾ സാധാരണയായി പ്രവർത്തിക്കുന്ന നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ കൂടുതലായി ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. നാം യാഥാർത്ഥ്യ ബോധമുള്ളവരായിരിക്കുക എന്നതാണ് പ്രധാനമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News