Sorry, you need to enable JavaScript to visit this website.

യുഎസില്‍ 300 പുരോഹിതര്‍ പീഡിപ്പിച്ചത് ആയിരത്തിലേറെ കുട്ടികളെ; അന്വേഷണ റിപോര്‍ട്ട് പുറത്ത് വിട്ട് കോടതി

വാഷിങ്ടണ്‍- യുഎസിലെ പെന്‍സില്‍വാനിയ സുപ്രീം കോടതി ചൊവ്വാഴ്ച പുറത്തു വിട്ട ബാലപീഡന അന്വേഷണ റിപോര്‍ട്ടില്‍ കത്തോലിക്കാ സഭയെ പ്രതികൂട്ടിലാക്കി ഞെട്ടിക്കുന്ന വിവരങ്ങള്‍. മുന്നൂറിലേറെ കത്തോലിക്കാ പുരോഹിതര്‍ ആയിരത്തിലേറെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതും ഇതു സഭ തന്ത്രപരമായി അധികൃതരില്‍ നിന്നു മറച്ചുവച്ചതുമാണ് പുതിയ അന്വേഷണം പുറത്തു കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ വിവിധ ഇടവകകളിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.  അന്വേഷണത്തില്‍ ആയിരത്തിലേറെ ഇരകളെ മാത്രമാണ് തിരിച്ചറിയാനായതെന്നും ഇരകള്‍ ഇതിലേറെ ഉണ്ടെന്നും സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജോഷ് ഷപിറോ പറഞ്ഞു.

കത്തോലിക്ക സഭയിലെ ലൈംഗിക പീഡനാരോപണങ്ങളെക്കുറിച്ച് യുഎസില്‍ നടന്ന ഏറ്റവും വലിയ അന്വേഷണമാണിത്. ഷപിറോയുടെ നേതൃത്വത്തില്‍ 18 മാസം നീണ്ട ന്വേഷണത്തില്‍ ഹാരിസ്ബര്‍ഗ്, പിറ്റിസ്ബര്‍ഗ, അലന്‍ടൗണ്‍, സ്‌ക്രാന്റന്‍, ഇറീ, ഗ്രീന്‍സ്ബര്‍ഗ്് എന്നീ രൂപതകളില്‍ നിന്നുയര്‍ന്ന ലൈംഗിക പീഡന പരാതികളാണ് അന്വേഷിച്ചത്. പെന്‍സില്‍വാനിയയിലെ സഭയുടെ മുതിര്‍ന്ന നേതൃത്വവും വത്തിക്കാനും ഈ പരാതികള്‍ മൂടിവയ്ക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 1400 പേജോളം വരുന്ന റിപോര്‍ട്ടില്‍ പറയുന്ന സംഭവങ്ങളില്‍ ഭൂരിഭാഗം കേസുകളിലും ക്രിമിനല്‍ നടപടി സാധ്യമല്ല. സംഭവങ്ങള്‍ സഭ മൂടിവച്ചതിനാല്‍ മിക്ക പരാതികളും പഴക്കമുള്ളതാണ്.

വിവിധ രൂപതകളിലെ ഔദ്യോഗിക രഹസ്യ സഭാ രേഖകള്‍ ചികഞ്ഞൊണ് ആയിരക്കണക്കിനു ബാലപീഡന കഥകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്. ഇവയില്‍ 300ഓളം പുരോഹിതന്‍മാര്‍ക്കെതിരെ വിശ്വസനീയമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതായി വ്യക്തമാണ്. ലഭ്യമായ രേഖകളിലെ കണക്കുകള്‍ മാത്രമാണിത്. നഷ്ടപ്പെട്ട മറ്റു രേഖകളിലെ കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ ഇതിലൂം കൂടും. പരാതിപ്പെടാന്‍ തയാറാകാത്തവരുടെ എണ്ണവും ഒരു പക്ഷേ ആയിരം കവിഞ്ഞേക്കുമെന്നും അറ്റോര്‍ണി ജനറല്‍ പറയുന്നു.
 

Latest News